ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം; ഡോ. റാമിന് മുൻകൂർ ജാമ്യമില്ല

നിതിൻ രാജ്, ഡോ. റാം
ന്യൂഡൽഹി : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്ത കേസിലെ ഒന്നാംപ്രതി ഡോ. എം കെ റാമിന് മുൻകൂർ ജാമ്യമില്ല. ജാമ്യഹർജി സുപ്രീംകോടതി തള്ളി. തലശേരി സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും എം കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ക്ലാസ് മുറിയിൽ വച്ച് നിതിൻ അധിക്ഷേപിക്കപ്പെട്ടെന്ന് സുപ്രീംകോടതി പറഞ്ഞു. മനുഷ്യത്വരഹിതമെന്ന വാക്കാണ് മനസിൽ വരുന്നതെന്നും വിദ്യാർഥിയെ അധ്യാപകൻ മാനസികപീഡനത്തിനിരയാക്കിയെന്നും കോടതി നിരീക്ഷിച്ചു. വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുൾപ്പെട്ട ബഞ്ചാണ് ജാമ്യഹർജി തള്ളിയത്. നിതിനെതിരെ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന ഡോ. റാമിന്റെ വാദവും സുപ്രീംകോടതി തള്ളി. പരസ്യമായി നിതിനെ അധിക്ഷേപിച്ചതിന് മൊഴികൾ തെളിവായുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഏപ്രിൽ 10ന് കോളേജ് കെട്ടിടത്തിൽനിന്ന് ചാടിയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. നിധിൻ രാജ് മരിച്ച കേസിൽ ആത്മഹത്യാപ്രേരണകുറ്റവും എസ്‌സി–എസ്‌ടി വകുപ്പുംചുമത്തിയാണ് അധ്യാപകർക്കെതിരെ ചക്കരക്കല്ല് പൊലീസ് കേസെടുത്തത്.
നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയായതായി കണ്ടെത്തിയിരുന്നു. മാർച്ച് 13 മുതൽ ഡോ. റാമും കേസിലെ രണ്ടാം പ്രതിയായ ഓറൽ പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ കെ ടി സംഗീത നമ്പ്യാരും പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതും സംശയാസ്‌പദമാണ്. സ്‌റ്റാഫ്‌റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്‌സാപ് സന്ദേശങ്ങളും തെളിവുകളായി ഹാജരാക്കിയിരുന്നു.











0 comments