print edition മന്ത്രിതലയോഗം: അരിമില്ലുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കും

കൊച്ചി: മിൽ ഉടമകളുടെ ആവശ്യങ്ങളിന്മേൽ സാധ്യമായ എല്ലാ അനുകൂല തീരുമാനവും കൈക്കൊള്ളുമെന്ന് ഭക്ഷ്യ, കൃഷി, ധനകാര്യ മന്ത്രിമാർ മില്ലുടമ സംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു നൽകി. കോടതിവിധി നിലനിൽക്കുന്നതിനാൽ ഒൗട്ട് ടേൺ അനുപാതത്തിൽ (ഒടിആർ) വ്യത്യാസം വരുത്താനാകില്ല. 2022–23ലെ 63 കോടി രൂപ നൽകുന്നതുസംബന്ധിച്ച് മന്ത്രിസഭ ആലോചിച്ച് അനുകൂല തീരുമാനമെടുക്കും. പ്രോസസിങ് ചാർജ് ക്വിന്റലിന് 20 രൂപയിലധികമാക്കുന്നതും പരിഗണിക്കും.
പാലക്കാട് ജില്ലയിൽ ജിഎസ്‌ടി സംബന്ധിച്ച് നൽകിയ നോട്ടീസ് നിയമപരമായ മാർഗങ്ങളിലൂടെ പരിഹരിക്കും. മില്ലുടമകൾ ഉടൻ നെല്ലുസംഭരണത്തിന് തയ്യാറാകണം. ചില മില്ലുടമകൾ സംഭരണവിലയിലും കുറഞ്ഞവിലയ്ക്ക് നെല്ലെടുത്ത് കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആവശ്യപ്പെട്ടു. മില്ലുടമകളുമായി കൊച്ചിയിൽ നടത്തിയ ചർച്ചയിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരിട്ടും കൃഷിമന്ത്രി പി പ്രസാദ്, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ഓൺലൈനിലും പങ്കെടുത്തു.










0 comments