ഫോൺ കാസർകോട് ഉപേക്ഷിച്ചു, കയ്യില്‍ സര്‍ജിക്കല്‍ ബ്ലേഡ്; യുവാവിനെ മർദിച്ചുവീഴ്ത്തി പണം കവർന്ന 3 പേർ പിടിയിൽ

സനൽ ചന്ദ്രൻ, സജാദ് ഷാജഹാൻ, ജോബി
ആലുവ : യുവാവിനെ ആലുവ റെയിൽവെ സ്റ്റേഷന് സമീപം കല്ലെറിഞ്ഞു വീഴ്‌ത്തി കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. കോടനാട് കുറിച്ചിലക്കോട് മനേപ്പിള്ളില്‍ ജോഫിന്‍ ജിജുവിനെയാണ് (28) ആക്രമിച്ച് മാലയും പണവും കവർന്നത്.
13ന് പുലർച്ചെ 3.30ന് ആയിരുന്നു സംഭവം. ജോഫിൻ പറഞ്ഞ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരംകുറ്റവാളികളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സനൽ കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപമെത്തിയതായി അറിഞ്ഞു. തുടർന്നാണ് പിടികൂടിയത്. സനലിന്റെ പക്കൽനിന്നും സർജിക്കൽ ബ്ലേഡ് ഉൾപ്പെടെ ആയുധങ്ങൾ കണ്ടെത്തി. ഇയാളിൽനിന്ന് മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.
മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ അങ്കമാലിയിൽ നിന്നും രണ്ടാം പ്രതി സജാദിനെ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷന് സമീപത്തുനിന്നും പിടികൂടി. ജോബിയുടെ പക്കൽനിന്നും ഒരു മാല കണ്ടെത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ജോഫിന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.









0 comments