print edition കലിപ്പ് തീരാതെ ദീപ്‌തി ; മേയറുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു

കൊച്ചി
മേയറായി വി കെ മിനിമോളുടെ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ച് കെപിസിസി ജനറൽ സെക്രട്ടറികൂടിയായ കൗൺസിലർ ദീപ്‌തി മേരി വർഗീസ്. മേയർതെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ ദീപ്‌തി ഇറങ്ങിപ്പോന്നു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുതിർന്ന നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, ടി ജെ വിനോദ് എംഎൽഎ എന്നിവർക്ക് അവർ മുഖംകൊടുത്തില്ല.
രാവിലെ കോർപറേഷൻ ആസ്ഥാനത്തേക്ക് എത്തിയതുമുതൽ ദീപ്‌തി അസ്വാരസ്യത്തിലായിരുന്നു. മേയറെ നിശ്ചയിച്ചതിൽ കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നതടക്കം മുന്പ് പറഞ്ഞ കാര്യങ്ങളിൽനിന്നു പിന്മാറിയിട്ടില്ലെന്നും തൃക്കാക്കരയായാലും കൊച്ചിയായാലും ഒരേ മാനദണ്ഡമായിരിക്കണമെന്നും മാധ്യമങ്ങളോട് ആവർത്തിച്ചു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും വ്യക്തമാക്കി.
എന്നാൽ, ഉച്ചയ്‌ക്ക് നടന്ന ഡെപ്യൂട്ടിമേയർ തെരഞ്ഞെടുപ്പിനുശേഷം ചേർന്ന ആദ്യകൗൺസിലിൽ ദീപ്‌തി മുഴുവൻ സമയം പങ്കെടുത്തു. കെ സി വേണുഗോപാലിന്റെ നോമിനിയായ ദീപ്‌തിയെ വെട്ടിയാണ് ഐ ഗ്രൂപ്പുകാരിയായ മിനിമോളെയും എ ഗ്രൂപ്പിലെ ഷൈനി മാത്യുവിനെയും രണ്ടരവർഷംവീതം മേയറാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.










0 comments