print edition നിയമനിർമാണ സഭകളിൽ സ്‌ത്രീ പ്രാതിനിധ്യം കുറയുന്നു: ബൃന്ദ കാരാട്ട്

ഇ എം എസ് സ്‌മൃതിയിൽ സി പി ഐ എം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട് സംസാരിക്കുന്നു
തൃശൂർ: ഇന്ത്യൻ പാർലമെന്റിലും നിയമ നിർമാണ സഭകളിലും സ്‌ത്രീ പ്രാതിനിധ്യം കുറഞ്ഞുവരികയാണെന്ന് സിപിഐ എം മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. കഴിഞ്ഞ പാർലമെന്റിൽ 14 ശതമാനമായിരുന്നു സ്‌ത്രീ പ്രാതിനിധ്യം. ഇൗ സഭയിൽ അത് 13.6 ആയി കുറഞ്ഞു. ഇഎംഎസ് സ്‌മൃതിയിൽ ‘ലോക്‌സഭയിലും നിയമസഭയിലുമുള്ള സ്‌ത്രീ പ്രാതിനിധ്യം’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാന നിയമസഭകളിൽ സ്‌ത്രീ പ്രാതിനിധ്യം കുറയുന്നതിൽ ഏറെ നിരാശപ്പെടുത്തുന്ന കണക്ക് കേരളത്തിൽനിന്നാണ്. ദേശീയ ശരാശരിയേക്കാൾ താഴെയാണത്. കേരള നിയമസഭയിൽ 7.6 ശതമാനംമാത്രമാണ് സ്‌ത്രീകൾ. തമിഴ‍്‌നാട്ടിലും അസമിലും എട്ട് ശതമാനമാണ്. പുതുച്ചേരി സഭയിൽ ഒരു സ്‌ത്രീ പോലുമില്ല. ഇതാണ് വർത്തമാന ഇന്ത്യയിലെ നാരീശക്തി മാതൃക. ഇന്ത്യയിൽ എല്ലാക്കാലത്തും സ്‌ത്രീ സംവരണം അട്ടിമറിച്ചത് ബിജെപിയാണ്. 1996ൽ ദേശീയ മുന്നണി സർക്കാരിന്റെ കാലത്ത് സ്‌ത്രീ സംവരണബിൽ അവതരിപ്പിച്ചതു മുതൽ ഇന്നുവരെ ബില്ലിന് തുരങ്കം വയ്‌ക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിച്ച സ്‌ത്രീ സംവരണ ബിൽ മറ്റ് പല ആവശ്യങ്ങൾ നേടുന്നതിനുള്ള ആയുധമായാണ് പ്രയോഗിച്ചത്. മണ്ഡല പുനർനിർണയവുമായും ജനസംഖ്യാ കണക്കെടുപ്പുമായും സ്‌ത്രീ സംവരണത്തെ കൂട്ടിക്കെട്ടിയത് അത് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ്.
ജനസംഖ്യാ കണക്കെടുപ്പ് പൂർത്തിയാക്കി മണ്ഡല പുനർനിർണയത്തിലേക്ക് കടക്കുന്പോഴേക്കും 2029ലെ തെരഞ്ഞെടുപ്പ് കഴിയും. കഴിഞ്ഞ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്താമെന്നാണ് ഇപ്പോൾ ബിജെപി പറയുന്നത്. അത് ഭരണഘടനാ വിരുദ്ധവും അസാധ്യവുമാണ്. കഴിഞ്ഞ സെഷനിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ച വനിതാ സംവരണ ബിൽ വീണ്ടും അവതരിപ്പിക്കാനിടയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷമുള്ള രാഷ്‌ട്രീയ കാലാവസ്ഥയിൽ ബിൽ പാസാക്കാനാവുമെന്നാണ് അവർ കണക്കാക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ തകർച്ചയും ഇന്ത്യാ കൂട്ടായ്‌മയും ഡിഎംകെയും തമ്മിലുള്ള അകൽച്ചയും തങ്ങൾക്ക് ഗുണമാവുമെന്നാണ് അവർ കണക്കാക്കുന്നത്–ബൃന്ദ കാരാട്ട് പറഞ്ഞു.










0 comments