print edition ദളിത് യുവതിക്ക് പീഡനം: കോൺഗ്രസ് കൗൺസിലർ പ്രശോഭുമായി തെളിവെടുപ്പ് തുടങ്ങി

പ്രശോഭ് സി വത്സൻ
പാലക്കാട്/മണ്ണാർക്കാട് : ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലിരുന്ന പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്‌സി-,എസ്ടി പ്രത്യേക കോടതി ജഡ്ജ് ജയ പ്രഭുവാണ് കസ്‌റ്റഡിയിൽ വിട്ടത്.
യുവതിയെ താമസിപ്പിച്ച പാലക്കാട്ടെ ലോഡ്ജിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുത്തു. ബുധനാഴ്ചയും തെളിവെടുപ്പ് തുടരും. കസ്റ്റഡി കാലാവധി നീട്ടിവാങ്ങാൻ പൊലീസ് ആവശ്യപ്പെട്ടേക്കും. പരാതി പിൻവലിപ്പിക്കാൻ പാലക്കാട്ടെ അഭിഭാഷകൻ മുഖേന യുവതിക്കുമേൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. 30 ലക്ഷം വാഗ്‌ദാനം ചെയ്‌തതായാണ് സൂചന.
ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയെ സൗഹൃദം സ്ഥാപിച്ച് താമസസ്ഥലത്തും കാറിലും പിന്നീട് ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഗർഭിണിയായപ്പോൾ ഗർഭഛിദ്ര മരുന്ന് കഴിക്കാൻ നിർബന്ധിച്ചു. നഗരസഭയിലെ 24 –ാം വാർഡ് കൗൺസിലറാണ് പ്രശോഭ്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി പാലക്കാട്ട് വന്നപ്പോൾ സ്വീകരണമൊരുക്കിയത് പ്രശോഭാണ്.











0 comments