തൊഴിൽ പീഡനം; തിരുവനന്തപുരത്ത് മെഡിക്കൽ റെപ് ജീവനൊടുക്കി

മിഥുൻ
തിരുവനന്തപുരം : പൂജപ്പുര തമലത്ത് മെഡിക്കൽ റെപ്രസെന്റേറ്റീവിന്റെ ആത്മഹത്യ കമ്പനിയുടെ അമിത തൊഴിൽ സമ്മർദംമൂലമെന്ന് പരാതി. പ്രമുഖ മരുന്നുനിർമാണ - വിതരണ കമ്പനിയായ അബോട്ടിന്റെ റെപ്രസെന്റേറ്റീവ് ആയിരുന്ന മിഥുനെ (26)യാണ് ബുധനാഴ്‌ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധൻ രാവിലെ ഏറെ വൈകിയിട്ടും മിഥുനെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് അനുജൻ മുറിയിലേക്ക് കയറിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി. കമ്പനിയിലെ മാനേജർമാരുടെ പേരുകളും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
നാലുമാസം മുമ്പാണ് മിഥുൻ ജോലിയിൽ പ്രവേശിക്കുന്നത്. കച്ചവടതാൽപ്പര്യമാണ് മകന്റെ ജീവനെടുത്തതെന്നും കമ്പനിയിൽ ജോലിക്ക് കയറിയതുമുതൽ മാനസിക സംഘർഷം നേരിട്ടിരുന്നതായും പിതാവും പൊലീസ് സബ് ഇൻസ്പെക്ടറുമായ എസ് ബിജു പറഞ്ഞു. ഉയർന്ന സെയിൽസ് ടാർഗറ്റ് നേടുന്നതിന് കമ്പനിയിൽനിന്ന് മിഥുന് നിരന്തരം സമ്മർദമുണ്ടായിരുന്നു. പിരിച്ചുവിടൽ ഭീഷണിയും ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. അമ്മ: ജലജരാജ് (സെയിൽസ് മാനേജർ, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്). സഹോദരൻ: ബി നിധിൻ (എംബിഎ വിദ്യാർഥി).










0 comments