ചിറയൻകീഴിൽ ലീനയെ സ്ഥാനാർഥിയാക്കണമെന്ന് ദളിത് സംഘടനകൾ; രമ്യക്കെതിരെ കോണ്‍ഗ്രസില്‍ കലാപം അവസാനിക്കുന്നില്ല

തിരുവനന്തപുരം: ചിറയൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനം കനക്കുമ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് ലീനയെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ട് ദളിത് സംഘടനകൾ . കെപിസിസി അംഗവും മുൻ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ലീനയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി വിവിധ ദളിത് സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്.
22 വർഷമായി ലീന കോൺഗ്രസിലുണ്ട്. 153 കേസുകൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേരിട്ടിട്ടുണ്ടെന്നും രണ്ട് തവണ പിണറായി മന്ത്രിസഭയുടെ കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും സംഘടനകൾ പറഞ്ഞു.
പാട്ടും പാടി കറങ്ങി നടന്ന് തോറ്റ സ്ഥാനാർഥിയെ വേണ്ട എന്നാണ് രമ്യയെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കോൺഗ്രസ് പറയുന്നത്. ജില്ലയ്ക്ക് പുറത്തുനിന്ന് ആരെയും കെട്ടിയിറക്കരുത് എന്നും നേതാക്കൾ പറയുന്നു .രമ്യക്ക് സീറ്റ് നൽകുന്നത് ദളിത് പ്രവർത്തകരെ അവഹേളിക്കുന്നതിന് തുല്യമാണ്. തലസ്ഥാനത്ത് സമരങ്ങളിൽ പങ്കെടുത്ത നിരവധി നേതാക്കളുണ്ട്. സംവരണ സീറ്റിൽ ദളിത് വിഭാഗത്തിലെ തലസ്ഥാന ജില്ലയിലെ നേതാക്കളെ തഴയുന്നുവെന്നും സമരത്തിനും പ്രതിഷേധത്തിനും മുൻപിൽ ഉണ്ടായിരുന്നവരാണ് തങ്ങളെന്നും നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
മുന്പും രമ്യാ ഹരിദാസിനെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. പ്രാദേശിക നേതാക്കളുടെ എതിർപ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാർഥിയാക്കുന്നത് സ്വാർഥ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും നേതാക്കൾ മുന്നേ അരോപിച്ചിട്ടുണ്ട്.










0 comments