ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം: മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; എഫ്ഐആർ വിവരങ്ങൾ ഇങ്ങനെ

ദേശാഭിമാനിയുടെ പേരിൽ വ്യാജപ്രചാരണം നടത്തിയതിൽ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് എടുത്ത എഫ്ഐആർ
തിരുവനന്തപുരം: ദേശാഭിമാനിയുടെ പേരിൽ തുടർച്ചയായി വ്യാജപ്രചാരണം നടത്തുന്നതിനെതിരെ നൽകിയ പരാതികളിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വ്യാജമായി നിർമിച്ച കാർഡുകൾ പ്രചരിപ്പിച്ച 12 ലിങ്കുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വ്യാജപ്രചാരണത്തിന് പിന്നിലുള്ളവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഐപി അഡ്രസ് ഉൾപ്പെടെ ശേഖരിക്കുന്നുണ്ട്.
ദേശാഭിമാനിക്കെതിരെ വ്യാജരേഖകൾ ചമച്ച് പ്രചരിപ്പിച്ചതിനും സിപിഐ എം നേതാക്കളെ അപകീർത്തിപ്പെടുത്തിയതിനും ബിഎൻഎസ് 336 (4), 356(3), ഐടി ആക്ട് 66(ഡി) എന്നീ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തത്. ബിഎൻഎസ് 336 (4) പ്രകാരം അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് മൂന്നു വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ബിഎൻഎസ് 356(3) പ്രകാരം രണ്ടു വർഷംവരെ തടവും ഐടി ആക്ട് 66(ഡി) പ്രകാരം മൂന്ന് വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
പ്രാഥമിക അന്വേഷണത്തിൽ വ്യാജ പ്രചാരണം ആസൂത്രിതമാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ അസംബന്ധങ്ങൾ എഴുതി ദേശാഭിമാനിയുടെ പേരിൽ വ്യാജ കാർഡുകൾ ഇറക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെ ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ എം സ്വരാജ് എന്നിവരാണ് പരാതി നൽകിയത്. പൊലീസ് മേധാവിക്ക് ലഭിച്ച പരാതികൾ സൈബർ പൊലീസിന് കൈമാറുകയായിരുന്നു. ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ വഴിയും കോൺഗ്രസിലെയും മുസ്ലിംലീഗിലെയും സംഘപരിവാർ ചില പ്രവർത്തകരുടെയും പേരിലുമാണ് വ്യാജ പ്രചാരണം.











0 comments