കെ ജെ ഷൈനിനെതിരായ അധിക്ഷേപം: പറവൂരിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധന; ഫോൺ പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പ്രചാരണം നടത്തിയ പറവൂരിലെ പ്രാദേശിക നേതാവ് സി കെ ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തു, ഗോപാലകൃഷ്ണന്റെ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്നായിരുന്നു നടപടി. ഈ ഫോണിൽ നിന്നാണാ ഷൈനിനെതിരായ പോസ്റ്റ് ഇട്ടതെന്ന് പരിശോധിക്കും. സൈബര്‍ ഫോറൻസിക് സംഘത്തിന് ഫോൺ കൈമാറും. ഗോപാലകൃഷ്ണനോട് അന്വേഷകസംഘത്തിന് മുന്നില്‍ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീട്ടിൽ നോട്ടീസ് നൽകി.
കേസെടുത്തതിന് പിന്നാലെ പ്രതികളായ ഗോപാലകൃഷ്ണനും യൂടൂബർ കെ എം ഷാജഹാനും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഉൗർജ്ജിതമാക്കി. കേസില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനുപുറമെ ഐടി ആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 'കൊണ്ടോട്ടി അബു' എന്ന ഫേസ്ബുക്ക് പൊഫൈൽ ഉടമ യാസറിനെയും പ്രതിചേർക്കാൻ സാധ്യതയുണ്ട്.
ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. വ്യാജവും അധിക്ഷേപകരവുമായ പ്രചാരണം നടത്തിയ നൂറിലധികം പ്രൊഫൈലുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങൾ തേടി എറണാകുളം റൂറൽ സൈബർ പൊലീസ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയ്ക്ക് കത്ത് നൽകിയിരുന്നു.









0 comments