print edition അനധികൃത ലോൺ ആപ്പുകൾക്കെതിരെ നടപടി വേണം: ബെഫി

കൊച്ചി: അനധികൃത ലോൺആപ്പുകൾക്കെതിരെ നടപടി വേണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി). ഇത് സാമ്പത്തിക മേഖലയിലെ അനാശാസ്യപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുന്നതിനൊപ്പം ജനങ്ങളെ ആത്മഹത്യയിലേക്കും തള്ളിവിടുന്നു. റിസർവ് ബാങ്ക് അവരുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ ലോൺ ആപ്പുകളുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അനധികൃത ആപ്പുകളെക്കുറിച്ചുള്ള വിവരം ആർബിഐയുടെ സൈറ്റിൽ ലഭ്യമല്ല.
ഒരേ ആപ് പല കമ്പനികൾക്കും സേവനം നൽകുന്ന രീതിയുമുണ്ട്. ലോൺ ലഭ്യമാണോ എന്ന് പരിശോധിച്ചാൽപ്പോലും അക്കൗണ്ടിൽ തുക ക്രെഡിറ്റാകുന്ന സാഹചര്യമുണ്ടാകുന്നു. വായ്പയുടെ അംഗീകാരവും കരാറുകളും മുഴുവനായും ഡിജിറ്റൽ രീതിയിലാണ്. വായ്പ എടുത്തശേഷം നിശ്ചിതസമയത്തിനുള്ളിൽ, ഒരു ചാർജുകളുമില്ലാതെ അത് റദ്ദാക്കാൻ സൗകര്യം നൽകണമെന്ന റിസർവ് ബാങ്ക് നിർദേശം പല സ്ഥാപനങ്ങളും പാലിക്കുന്നില്ല. ലോൺ ആപ്പുകൾക്കെതിരെ പരാതികൾ വ്യാപകമായിട്ടുണ്ടെങ്കിലും നടപടി നാമമാത്രമാണ്. അധികൃതവും അനധികൃതവുമായ ലോൺ ആപ്പുകളുടെ വ്യക്തമായ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഭീഷണിപ്പെടുത്തുന്ന ആപ്പുകൾക്കെതിരെ നടപടി സ്വീകരിക്കാനും കേന്ദ്രസർക്കാരും ആർബിഐയും പൊലീസും തയ്യാറാകണം.
വാണിജ്യ ബാങ്ക്, സഹകരണ ബാങ്ക്, സംഘങ്ങൾ എന്നിവ ചെറുകിട ഹ്രസ്വകാല വായ്പകൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്യണം. വായ്പയ്‌ക്കായി അംഗീകൃത സ്ഥാപനങ്ങളെ മാത്രം പൊതുജനങ്ങൾ സമീപിക്കണമെന്നും ബെഫി സംസ്ഥാന പ്രസിഡന്റ് എൻ സനിൽ ബാബുവും ജനറൽ സെക്രട്ടറി ജെറിൻ കെ ജോണും അഭ്യർഥിച്ചു.









0 comments