തണ്ണീര്‍പന്തലുകളും തണലിടങ്ങളും ഒരുക്കണം; കഠിനചൂട് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുക: സിപിഐ എം

തിരുവനന്തപുരം: അതികഠിനമായ ചൂടും, ഉഷ്‌ണ തരംഗവും മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്നുനില്‍ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ ബഹുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ആവശ്യമായിടങ്ങളിലെല്ലാം താല്‍കാലിക തണ്ണീര്‍പന്തലുകളും, തണലിടങ്ങളും ഒരുക്കാന്‍ പാര്‍ടിയുടെയും ബഹുജന-സര്‍വീസ് സംഘടനകള്‍, ക്ലബ്ബുകള്‍ എന്നിവയുടെയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. കുടിവെള്ള ക്ഷാമം പരിഹരിക്കാനും രംഗത്തിറങ്ങണം. ഏതൊക്കെ തരത്തില്‍ ഇടപെടേണ്ടതുണ്ടോ അതൊക്കെ നിര്‍വഹിക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
സംസ്ഥാനത്ത് പലയിടത്തും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുതലായതിനാല്‍ മറ്റ് ജില്ലകളിലും കടുത്ത ചൂടാണ്. സ്വാഭാവികമായും ജലസ്രോതുസ്സുകള്‍ വറ്റാനിടയുണ്ട്. കുടിവെള്ളക്ഷാമം അനുഭവപ്പെട്ടേക്കാം. സൂര്യാതപമേറ്റ് മരണങ്ങളുമുണ്ടായി. ഈ സാഹചര്യം നേരിടാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് നടപടികള്‍ക്ക് തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാരും, തദ്ദേശ സ്ഥാപനങ്ങളും, ബഹുജനങ്ങളും യോജിച്ച് ഈ സാഹചര്യത്തെ നേരിടണം. മനുഷ്യര്‍ക്ക് മാത്രമല്ല, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങിയ ജീവജാലങ്ങള്‍ക്കും വെള്ളം ലഭിക്കുന്നു എന്നുറപ്പുവരുത്തണം. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ഥിച്ചു.










0 comments