print edition 'ഹൃദയപൂർവം’ പദ്ധതിക്കെതിരായ നിലപാട് മനുഷ്യത്വവിരുദ്ധം: സിപിഐ എം

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ പൊതിച്ചോറ് വിതരണംചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി അനുവദിക്കില്ലെന്ന സർക്കാർ നിലപാട് മനുഷ്യത്വ വിരുദ്ധമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. പാവപ്പെട്ട ജനങ്ങളോട് യുഡിഎഫിനുള്ള സമീപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സങ്കുചിത രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാടുകൾ തിരിച്ചറിയണം. പരസ്പരം അറിയാത്ത, അപരിചിതരായ മനുഷ്യർക്കുവേണ്ടി ഒരുനേരത്തെ ആഹാരം പൊതിഞ്ഞു നൽകുന്നതിൽ രാഷ്ട്രീയം കലർത്തുന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണ്.
ആഹാരം പാകം ചെയ്യുന്നവരോ ശേഖരിക്കുന്നവരോ കഴിക്കുന്നവരോ അവരവരുടെ രാഷ്ട്രീയം അറിയുകയോ പറയുകയോ ചെയ്യുന്നില്ല. അപരന്റെ വേദന സ്വന്തം വേദനയാകുന്ന സമത്വബോധത്തിന്റെ ഉദാത്തമായ മാതൃകയാണ് ‘ഹൃദയപൂർവം’ പദ്ധതി. ദിവസം നാൽപതിനായിരത്തോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നത്.
2017 ജനുവരി ഒന്നിന് തുടങ്ങിയ സമാനതകളില്ലാത്ത പ്രവർത്തനം ഒമ്പതുവർഷം പിന്നിടുമ്പോൾ 61 ആശുപത്രികളിലെ രോഗികളും കൂട്ടിരിപ്പുകാരുമായ മനുഷ്യരുടെ നെടുവീർപ്പിന് സാന്ത്വനമാകുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.










0 comments