ഇ ഡി റെയ്ഡിൽ വ്യാപക പ്രതിഷേധം; അഗർത്തലയിലും ഭുവനേശ്വറിലും പ്രകടനവുമായി സിപിഐ എം

അഗര്‍ത്തലയില്‍ സിപിഐ എം നടത്തിയ പ്രതിഷേധ പ്രകടനം
അഗർത്തല: രാഷ്ട്രീയ പകപോക്കലോടെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ ഇ ഡി നടത്തിയ റെയ്ഡിൽ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. ത്രിപുരയിലെ അഗർത്തലയിലും ഭുവനേശ്വറിലും സിപിഐ എം പ്രതിഷേധ പ്രകടനം നടത്തി. ത്രിപുര മുൻ മുഖ്യമന്ത്രി മാണിക് സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തങ്ങൾക്കെതിരെ നിൽക്കുന്ന പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഫാസിസ്റ്റ് ശൈലിയിൽ ദുരുപയോഗം ചെയ്യുന്നുവെന്ന് മാണിക് സർക്കാർ പറഞ്ഞു. യാതൊരു മുൻകൂർ അറിയിപ്പുകളോ പ്രോട്ടോക്കോളുകളോ പാലിക്കാതെയായിരുന്നു കേന്ദ്ര ഏജൻസികളുടെ പരിശോധനയെന്നും മാണിക് സർക്കാർ കുറ്റപ്പെടുത്തി. അഗർത്തലയിൽ നടന്ന സിപിഐ എം പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭുവനേശ്വറിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പിണറായി വിജയന്‍റെ കണ്ണൂരിലും തിരുവനന്തപുരത്തെ വാടക വീട്ടിലും കഴിഞ്ഞ ദിവസം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചതിനു പിന്നാലെയാണ് പിണറായി വിജയന്റെ വീടുകളിലേയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ കടന്നുകയറ്റം. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു.
ടി വീണയുടെ എക്‌സാലോജിക് കമ്പനിയും സിഎംആർഎല്ലുമായുള്ള നിയമപരമായ ഇടപാടിനെ കള്ളപ്പണമെന്ന് മുദ്രകുത്തിയുള്ള ദീർഘകാല വേട്ടയാടലിന്റെ ഭാഗമാണ് റെയ്‌ഡ്. നേരത്തെയുള്ള അന്വേഷണങ്ങളിലൊന്നും ഇഡിക്ക് ഒരു തെളിവും ലഭിച്ചിരുന്നില്ല. ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ഇ ഡി രേഖാമൂലം എഴുതി നൽകുകയും ചെയ്തിരുന്നു. ചൊവ്വാഴ്‌ച ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചിരുന്നു.
ബുധനാഴ്‌ച സതീശൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിക്കുന്നതിന് തൊട്ടുമുമ്പാണ് റെയ്‌ഡ് തുടങ്ങിയത്. അതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സതീശൻ പ്രതികരിച്ചില്ല. ആയുധമേന്തിയ കേന്ദ്രസേനയുടെ സുരക്ഷയിലാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. റെയ്‌ഡ് നടത്തുന്നത് പുറത്തറിഞ്ഞതോടെ സംസ്ഥാനത്താകെ ജനങ്ങൾ ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിലിരുന്ന് മുദ്രാവാക്യംവിളിച്ചു. ഇഡി സംഘം തിരിച്ചുപോകുന്നതിനിടെ കനത്ത പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു.










0 comments