print edition റിവ്യൂ റിപ്പോർട്ടിൽ വ്യാജവാർത്താ പ്രവാഹം; വളച്ചൊടിക്കുന്ന ‘മാധ്യമ സ്നേഹം’

പ്രതീകാത്മക ചിത്രം
തിരുവന്തപുരം: സിപിഐ എം തെരഞ്ഞെടുപ്പ് റിവ്യൂ റിപ്പോർട്ടിനെപ്പറ്റി ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ വ്യാജ വാർത്താനിർമിതിയുമായി ചില മാധ്യമങ്ങൾ . യുഡിഎഫ് സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനും വർഗീയ കോമരങ്ങൾക്ക് പരവതാനി വിരിക്കാനുമാണ് സിപിഐ എമ്മിനെ നന്നാക്കാനെന്ന പേരിൽ വിഷം കുത്തുന്നത്.
പോരായ്‌മകൾ തിരുത്തി പാർടി ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ, തെറ്റിദ്ധാരണയുണ്ടാക്കി ദുർബലപ്പെടുത്താനുള്ള ദുഷ്ടലാക്കാണ് മനോരമയും മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾക്ക്.
വിരോധാഭാസങ്ങളുടെയും അസത്യങ്ങളുടെയും മൈതാനത്തിരുന്നാണ് മാധ്യമ വിശാരദന്മാർ മനോധർമ്മങ്ങൾ നടത്തുന്നത്. പാർട്ടിയിൽ ഏകാധിപത്യം, സ്വേച്ഛാധിപത്യം എന്ന് പുലമ്പിയിരുന്നവർ ഇപ്പോൾ ‘നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നു’ ‘നേതൃത്വം കുറ്റവിചാരണ ചെയ്യപ്പെടുന്നു’ എന്നൊക്കെ തട്ടിവിടുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റാൽ കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷനേതാവിനെയും മാറ്റുന്നതുപോലെ സിപിഐ എമ്മിലും നടപ്പാക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.
റിവ്യു റിപ്പോർട്ടിലെ പ്രധാന കാര്യങ്ങളെല്ലാം പാർട്ടിസെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ബ്രാഞ്ച് വരെ അത് റിപ്പോർട്ട്‌ചെയ്യും. എന്നാൽ, ‘വലിയ രഹസ്യം ചോർന്നുകിട്ടി ’ എന്ന വ്യാജേനയാണ് ചില മാധ്യമങ്ങൾ ഇത് അവതരിപ്പിക്കുന്നത്.
വെള്ളാപ്പള്ളി, അയ്യപ്പസംഗമം, പത്മകുമാർ എന്നീ വിഷയങ്ങളിലെ ചില കാര്യങ്ങളിൽ പാർടിക്ക് പിശകുപറ്റിയെന്ന് തന്നെയാണ് തുറന്നുപറഞ്ഞത്. എന്നാൽ, ഇതെല്ലാം ‘ഒളിച്ചുവച്ചുവെന്നാണ്’ മാധ്യമങ്ങളുടെ ആരോപണം.
കേരളത്തിൽ തോറ്റാൽ രാജ്യത്തെ ഇടതുപക്ഷത്തിന്റെ ഭാവി അവതാളത്തിലാകുമെന്നാണ് മറ്റൊരു കണ്ടെത്തൽ. അധികാരത്തിന് വേണ്ടി മാത്രം നിലനിൽക്കുന്നതാണ് പാർടി എന്ന് അബദ്ധധാരണയുള്ളവരുടെ ജൽപനങ്ങളാണിത്. യുഡിഎഫിലെ സ്‌ഫോടനങ്ങൾ കേട്ടില്ലെന്ന് നടിക്കാൻ സിപിഐ എമ്മിനെതിരെ വ്യാജവാർത്തയെഴുതി നിർവൃതി അടയുകയാണ് ചിലർ.










0 comments