ad
Deshabhimani

ആസൂത്രണത്തിലെ പാളിച്ച: പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം

CPIM Loadshedding.jpg
വെബ് ഡെസ്ക്

Published on Jul 17, 2026, 12:56 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും, ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാതെ ജനങ്ങളെ സർക്കാർ ഇരുട്ടിലാഴ്ത്തുകയാണെന്നും സിപിഐ എം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം നീളുന്ന വൈദ്യുതി നിയന്ത്രണം ജനജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്.


പീക്ക് അവറുകളിൽ മാത്രം നിയന്ത്രണമേർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം പാഴ്വാക്കായി മാറിയെന്നും സിപിഐ എം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. മഴക്കുറവിനെയും ജനങ്ങളുടെ വൈദ്യുതി ഉപയോഗത്തെയും പഴിച്ച് സർക്കാർ തടിയൂരാൻ ശ്രമിക്കുകയാണെന്ന് സിപിഐ എം ആരോപിച്ചു.


എൽനിനോ പ്രതിഭാസം മൂലം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നേരത്തെ തന്നെ ഉണ്ടായിരുന്നതാണ്. ഇത് മുൻകൂട്ടി കണ്ട് മറ്റ് സംസ്ഥാനങ്ങൾ വൈദ്യുതി വിപണിയിൽ നിന്ന് മുൻകൂട്ടി വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിച്ചപ്പോൾ കേരളം പരാജയപ്പെട്ടു.


എസ്ഇസിഐയുമായി ഉണ്ടാക്കിയ 200 മെഗാവാട്ടിന്റെ കരാർ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ല. നിലവിൽ 600 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കടുത്ത പ്രതിസന്ധികൾക്കിടയിലും പവർകട്ട് ഏർപ്പെടുത്തിയിരുന്നില്ലെന്നും, കൃത്യമായ ആസൂത്രണത്തിലൂടെയാണ് അത് സാധ്യമാക്കിയതെന്നും സിപിഐഎം ഓർമ്മിപ്പിച്ചു.


ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ലോഡ്ഷെഡിങ് രീതികളിലേക്ക് നാട് മടങ്ങിപ്പോയിരിക്കുകയാണ്. ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സമയത്ത് പോലും വൈദ്യുതി തടസ്സമുണ്ടാകുന്നത് ആരാധകരെ വലിയ തോതിൽ നിരാശയിലാഴ്ത്തുന്നുണ്ട്.


മത്സര സമയത്തെങ്കിലും നിയന്ത്രണം ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അത് അവഗണിച്ചു. കൃത്യമായ ആസൂത്രണത്തിന്റെ അഭാവമാണ് സംസ്ഥാനത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നും സിപിഐ എം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home