print edition വിലക്കയറ്റം: കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ജനങ്ങളെ മറക്കരുത്; നാളെ സിപിഐ എം പ്രക്ഷോഭം

പ്രത്യേക ലേഖകൻ
Published on Jun 03, 2026, 02:18 AM | 1 min read
തിരുവനന്തപുരം: അതിരൂക്ഷ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്‌ച സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഏരിയാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിലോ തെരഞ്ഞെടുക്കുന്ന സ്ഥലത്തോ ആയിരിക്കും സമരമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ധന നികുതി വേണ്ടെന്നുവയ്‌ക്കണമെന്നാവശ്യപ്പെട്ട് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിളിൽ നിയമസഭയിലേക്ക് സമരം നയിച്ചയാളാണ് വി ഡി സതീശൻ. രണ്ടാഴ്‌ചയ്‌ക്കിടെ നാല് തവണ ഇന്ധന വിലവർധിച്ചിട്ടും മുഖ്യമന്ത്രി നിശ്ശബ്ദത തുടരുകയാണ്.
മെയ് 15 മുതൽ 25 വരെ കേന്ദ്രം നാലുവട്ടമായി എട്ട് രൂപയാണ് ഇന്ധനവില കൂട്ടിയത്.
സാഹചര്യം മനസിലാക്കി സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെന്ന് മാത്രമല്ല, നയപ്രഖ്യാപന പ്രസംഗത്തിൽപോലും കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല.
രണ്ടുമാസം ഒന്നിച്ച് അരികൊടുക്കുന്നതും നീലക്കാർഡുകാർക്കുള്ള അധിക അരിയും നിർത്തിയതുമൂലം റേഷൻ വിതരണം താളം തെറ്റി.
വാണിജ്യ സിലിണ്ടറിന് 2025 അവസാനം 1544 രൂപയായിരുന്നെങ്കിൽ അഞ്ചുമാസത്തിനിടെ വില ഇരട്ടിയായി. റസ്റ്റോറന്റുകളും ഹോട്ടലുകളും ഓട്ടോ, ടാക്‌സി, ബസ് സർവീസുകളും പ്രതിസന്ധിയിലാണ്. സ്‌കൂൾ ഉച്ചക്കഞ്ഞിയെയും ബാധിച്ചു. ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയ ബിജെപി സർക്കാർ സബ്‌സിഡിയും എടുത്തുകളഞ്ഞു. ഇപ്പോൾ അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങി റഷ്യൻ പെട്രോളിയം ഉൽപ്പന്ന ഇറക്കുമതിയും ഇറാൻ പാചകവാതകവും ഉപേക്ഷിച്ചു. ഇതെല്ലാം വിലവർധനവിന് കാരണമായെന്നും എം വി ഗോവിന്ദൻ പറഞ്ഞു.










0 comments