സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരെയും പൊതുഗതാഗതം ഉപയോഗിക്കുന്നവരേയും സിപി ജോൺ പരിഹസിച്ചു: ഡിവെെഎഫ്ഐ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരെയും സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയും, പൊതുഗതാഗതം ഉപയോഗിക്കുന്ന സാധാരണക്കാരെയും പരിഹസിക്കുന്ന സമീപനം ഒരു മന്ത്രിക്കും യോജിച്ചതല്ലെന്ന് ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയെ വിമർശിച്ച മന്ത്രി സി പി ജോണിനായിരുന്നു വി കെ സനോജിന്റെ മറുപടി തിരഞ്ഞെടുപ്പിന് മുമ്പ് “എല്ലാ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര” എന്നായിരുന്നു യുഡിഎഫിന്റെ വാഗ്ദാനം. അധികാരത്തിലെത്തിയ ശേഷം ആ വാഗ്ദാനം ഏതാനും ഓർഡിനറി സർവീസുകളിലേക്ക് മാത്രമായി ചുരുക്കി. അതും പോരാതെ, പല ഓർഡിനറി സർവീസുകളും സിറ്റി ഫാസ്റ്റുകളാക്കി മാറ്റി ആ ആനുകൂല്യത്തിന്റെ വ്യാപ്തി തന്നെ കുറച്ചു.
ഇപ്പോൾ, സർക്കാർ തന്ന ആ പരിമിതമായ ആനുകൂല്യം ഉപയോഗിക്കുന്ന സ്ത്രീകളെയാണ് ഗതാഗത മന്ത്രി സി പി ജോൺ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. സർക്കാർ അനുവദിച്ച ആനുകൂല്യം ഉപയോഗിക്കുന്നത് സ്ത്രീകളുടെ അവകാശമാണ്. അത് ഒരു മന്ത്രിയുടെയും സർക്കാരിന്റെയും ഔദാര്യമല്ല. ആ അവകാശം വിനിയോഗിക്കുന്ന സ്ത്രീകളെ കുറ്റക്കാരെപ്പോലെ ചിത്രീകരിക്കുന്നതും അപമാനിക്കുന്നതും ഒരുതരത്തിലും അംഗീകരിക്കാനാവില്ല.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരെയും സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെയും, പൊതുഗതാഗതം ഉപയോഗിക്കുന്ന സാധാരണക്കാരെയും പരിഹസിക്കുന്ന സമീപനം ഒരു മന്ത്രിക്കും യോജിച്ചതല്ല. ഇത്തരത്തിലുള്ള പ്രസ്താവനകൾ പൊതുസേവനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളോടുള്ള അവഹേളനമാണ്.സ്ത്രീകളെ അപമാനിച്ച പ്രസ്താവന പിൻവലിക്കാൻ മന്ത്രി സി. പി. ജോൺ തയ്യാറാകണമെന്നും വി കെ സനോജ് വ്യക്തമാക്കി.










0 comments