print edition ഇ പി ജയരാജനെതിരെ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപരം: വിമാനത്തിൽവച്ച് ഇ പി ജയരാജൻ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. പിണറായി വിജയനെ വിമനത്തിൽ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ ഫർസീൻ മജീദ് നൽകിയ പരാതിയിലാണ് തിരുവനന്തപുരം ഫസ്റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് വലിയതുറ പൊലീസിന് നിർദേശം നൽകിയത്.
2022 ജൂൺ 13ന് ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്‌ത പിണറായിയെ യൂത്ത്‌കോൺഗ്രസുകാരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുദീപ് ജയിംസ്, ശബരീനാഥൻ എന്നിവർ ആക്രമിക്കുകയായിരുന്നു.
ഇ പി ആക്രമണം പ്രതിരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ ആരോപണത്തിൽ കഴന്പില്ലെന്ന് കണ്ടെത്തി പൊലീസ് കേസ് തള്ളി. തുടർന്നാണ് കോടതിയിൽ ഹർജി നൽകിയത്.
തെറ്റായി ചിത്രീകരിച്ചു: ഇ പി
തിരുവനന്തപുരം: വിമാനത്തിൽ പിണറായി വിജയനുനേരെ യൂത്ത് കോൺഗ്രസുകാർ നടത്തിയത് കേട്ടുകേൾവിയില്ലാത്ത ആക്രമണമായിരുന്നുവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ പറഞ്ഞു.
ആക്രമണം പ്രതിരോധിക്കുക മാത്രമാണ് ചെയ്‌തത്. പിണറായി വിജയൻ വിമാനത്തിന്റെ പിറകിലായിരുന്നു ഇരുന്നത്. താൻ മധ്യത്തിലും. തിരുവനന്തപുരത്ത് ലാൻഡ് ചെയ്‌തയുടൻ പ്രതികൾ പിണറായിക്കുനേരെ പാഞ്ഞടുത്തു.
ഞാൻ അവരെ ചെറുത്തു. അതിനെയാണ് പ്രതികളിലൊരാൾ തെറ്റായി ചിത്രീകരിച്ചത്. ഇക്കാര്യം ജുഡീഷ്യറിക്ക് ബോധ്യമാകുമെന്നും ഇ പി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.










0 comments