800ലേറെ ജീവനക്കാർ പെരുവഴിയിൽ, ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; പിരിച്ചുവിടലുമായി മുന്നോട്ട്

കൊച്ചി:
കൂട്ടപ്പിരിച്ചുവിടൽ നടപടിയുമായി യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത് കന്പനി. ജീവനക്കാർ, സിഐടിയു, സ്ഥലം എംഎൽഎ എന്നിവരുമായുള്ള ചർച്ചയിൽ രൂപം നൽകിയ ധാരണ ലംഘിച്ച് പിരിച്ചുവിടൽ തീരുമാനവുമായി മുന്നോട്ടുപോകുകയാണ് കന്പനി അധികൃതർ. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് രണ്ടരമാസത്തെ ശന്പളം നഷ്ടപരിഹാരത്തുകയായി മുൻകൂറായി കൈമാറി. തിങ്കളാഴ്‌ച നടത്താൻ തീരുമാനിച്ചിരുന്ന ചർച്ചയിൽനിന്ന് suspension കന്പനി പിന്മാറുകയും ചെയ്തു.
എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ വെള്ളിയാഴ്‌ചയാണ് മുന്നറിയിപ്പില്ലാതെ 800ലധികം ജീവനക്കാരെ പിരിച്ചുവിട്ടത്. പുതിയ ലേബർകോഡ് അനുസരിച്ച് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ അവകാശമുണ്ടെന്നാണ് കന്പനിയുടെ നിലപാട്. ജീവനക്കാരും സിഐടിയുവും പ്രതിഷേധം ഉയർത്തിയതോടെ നടത്തിയ ചർച്ചയിൽ നിലവിലെ സ്ഥിതി തുടരാൻ ധാരണയായി. എന്നാൽ തീരുമാനങ്ങൾക്ക് വിരുദ്ധമായി വെള്ളി രാത്രിയോടെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാരത്തുക കൈമാറുകയും തിങ്കളാഴ്‌ച ചേരാനിരുന്ന ചർച്ചയിൽനിന്ന് പിന്മാറുകയുമായിരുന്നു.
ചർച്ചയ്‌ക്ക് നോട്ടീസ് നൽകിയതാണെന്നും അതുമായി മുന്നോട്ടുപോകുമെന്നും ലേബർ ഓഫീസർ പ്രതികരിച്ചു. അമേരിക്കൻ കമ്പനികൾക്കായി മെഡിക്കൽ കോഡിങ് സേവനം നൽകുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്.
നടപടി പുതിയ ലേബർകോഡ് പ്രകാരം
പുതിയ ലേബർകോഡ് പ്രകാരമാണ് നടപടിയെന്നാണ് മനസ്സിലായതെന്ന് കോറോ ഹെൽത്ത് ജീവനക്കാർ. ഇതുപ്രകാരം ആരെയും എപ്പോൾ വേണമങ്കിലും പിരിച്ചുവിടാമെന്നാണ് കന്പനി പറയുന്നത്. കേരളത്തിൽ ലേബർകോഡ് നടപ്പാക്കിയിട്ടില്ല. ഇതുകൂടി മനസ്സിലാക്കി അഭിഭാഷകരുടെ സംഘവുമായാണ് കന്പനി പ്രതിനിധികൾ വെള്ളിയാഴ്‌ച എത്തിയത്. ഇതരസംസ്ഥാനങ്ങളിൽ എവിടെയും പിരിച്ചുവിട്ടിട്ടില്ല. ബംഗളൂരുവിൽ പുതിയ നിയമനത്തിന് പരസ്യം വന്നു.











0 comments