print edition സഹകരണമേലയിൽ വിമാനക്കമ്പനി വരുന്നു

കോഴിക്കോട്: സഹകരണമേഖലയിൽ ആദ്യമായി വിമാനക്കമ്പനി തുടങ്ങാൻ നീക്കമാരംഭിച്ചതായി എംവിആർ ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി എൻ വിജയകൃഷ്ണൻ.
സർവീസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും സഹകരണ മന്ത്രിയെയും കണ്ടതായും ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാനങ്ങൾ വാടകക്കെടുത്താണ് സർവീസ് നടത്തുക. ആദ്യഘട്ടമായി രണ്ടുവിമാനങ്ങൾ വാടകക്കെടുക്കും. നെടുമ്പാശേരി ആസ്ഥാനമായി നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ, മംഗലാപുരം, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളുമായി ബന്ധിപ്പിച്ചാണ് സർവീസ്. നടത്തിപ്പിനായി സഹകരണമേഖലയിൽ കമ്പനി രൂപീകരിക്കും.
മുഖ്യമന്ത്രി ചെയർമാനും സഹകരണമന്ത്രി വൈസ് ചെയർമാനുമായി രൂപീകരിക്കുന്ന കമ്പനിയിൽ 200 സഹകരണസംഘങ്ങൾ രണ്ടുകോടി ഓഹരിയെടുത്താണ് ആദ്യഘട്ടം നടപ്പാക്കുക. തുടക്കത്തിൽ 200 പേർക്ക് ജോലിനൽകും.
തുടക്കത്തിൽ 3,500 രൂപ മുതൽ 7,000 വരെയാകും യാത്രാനിരക്ക്. സർക്കാർ പണം ചെലവഴിക്കണ്ട. പദ്ധതിയുടെ രൂപരേഖ സർക്കാരിന് സമർപ്പിച്ചു. വിമാന സർവീസിനൊപ്പം ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സംവിധാനങ്ങളും ഉണ്ടാകും. അതിവേഗ ട്രെയിനുകളുടെ നിരക്കിൽ സഞ്ചരിക്കാനാകും.
സർവീസ് ആരംഭിക്കുന്നതിന് ഒരുമണിക്കൂർ മുമ്പുവരെ ഒഴിവുള്ള സീറ്റുകളിലേക്ക് കുറഞ്ഞ ചാർജിൽ യാത്രചെയ്യാൻ കഴിയുന്ന രീതിയിലായിരിക്കും ടിക്കറ്റ് ക്രമീകരണം. രണ്ടുവർഷത്തിനുശേഷം കമ്പനി ലാഭത്തിലാകുമെന്നും സി എൻ വിജയകൃഷ്ണൻ പറഞ്ഞു.










0 comments