പുതിയ കണക്‌ഷൻ നൽകുന്നില്ല
print edition പാചകവാതക സിലിണ്ടറിന് പിടിവലി

പ്രതീകാത്മക ചിത്രം

സ്വന്തം ലേഖകൻ
Published on Apr 25, 2026, 01:31 AM | 1 min read
തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള പാചകവാതകപ്രതിസന്ധി കേന്ദ്രസർക്കാരും എണ്ണകന്പനികളും മറച്ചുവയ്‌ക്കുന്നു. സംസ്ഥാനത്ത് പുതുതായി ഗാർഹിക പാചകവാതക കണക്‌ഷൻ നൽകുന്നില്ല. ഇതിനുപുറമേ പാചകവാതകത്തിന്റെ ലഭ്യതകുറവും സ്വകാര്യമേഖലയിലെ തീവെട്ടിക്കൊള്ളയും ജനത്തെ വലയ്‌ക്കുന്നു.
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്‌ഷൻ ഉള്ള ഉപഭോക്താക്കൾ എൽപിജി സിലിണ്ടറുകൾ സറണ്ടർ ചെയ്യണമെന്ന നിബന്ധനയും കർശനമാക്കി. ഇവർ ഗ്യാസ് കണക്‌ഷനുകൾ കൈവശം വയ്‌ക്കുന്നത് ഒഴിവാക്കാൻ മാർച്ചിൽ പെട്രോളിയം മന്ത്രാലയം നിർദേശിച്ചിരുന്നു. വിവിധ ജില്ലകളിലായി ഗാർഹികമേഖലയിൽ 1,36,600 പിഎൻജി കണക്‌ഷനുകളുള്ളതിൽ 600 എണ്ണം മാത്രമാണ് എൽപിജി സറണ്ടർ ചെയ്‌തത്. മറ്റ് കണക്‌ഷനുകളും സറണ്ടർ ചെയ്‌തു കഴിഞ്ഞാലേ പുതിയ എൽപിജി കണക്‌ഷൻ നൽകി തുടങ്ങൂ. നിരവധി കുടുംബങ്ങളാണ് പുതിയ കണക്‌ഷനായി കാത്തിരിക്കുന്നത്.
ഗ്രാമപ്രദേശങ്ങളിൽ സിലിണ്ടർ റീഫില്ലിങ് ബുക്ക് ചെയ്യാൻ കുറഞ്ഞ സമയപരിധി 45 ദിവസമാണ്, നഗരപ്രദേശത്ത് 25 ദിവസവും. പക്ഷേ ബുക്ക് ചെയ്‌ത് രണ്ടാഴ്‌ച കഴിഞ്ഞും സിലിണ്ടർ ലഭിക്കുന്നില്ല. ഹോട്ടലുകൾക്കും കാറ്ററിങ് യൂണിറ്റുകൾക്കും ആവശ്യമായതിന്റ വളരെ കുറച്ച് സിലിണ്ടറുകളാണ് കിട്ടുന്നത്. ഇതോടെ ചായ, ചെറുകടികൾ തുടങ്ങിയവയ്‌ക്ക് വില കൂട്ടി. സ്വകാര്യ വിതരണക്കാരുടെ സിലിണ്ടർ മുന്പ് 2000 രൂപയ്‌ക്ക് കിട്ടിയിരുന്നതിന് ഇപ്പോൾ 3500 മുതൽ 5000 രൂപവരെ നൽകണം. ആവശ്യക്കാർ കൂടുന്നതോടെ വിലകൂട്ടുകയും ചെയ്യുന്നു.









0 comments