print edition ജീവനക്കാർ പെരുവഴിയിൽ; കോറോ ഹെൽത്തിന്റെ നിയമവിരുദ്ധ അടച്ചുപൂട്ടലിന് സർക്കാർ ഒത്താശ

ആരതി ബി എസ്
Published on Jul 21, 2026, 12:00 AM | 1 min read
തിരുവനന്തപുരം: അമേരിക്കൽ മെഡിക്കൽ കോഡിങ് കന്പനിയായ കോറോ ഹെൽത്തിലെ നിയമവിരുദ്ധ കൂട്ടപിരിച്ചുവിടലിന് പച്ചക്കൊടി കാണിച്ച് സംസ്ഥാന സർക്കാർ. കൊച്ചിയിലും കോഴിക്കോട്ടുമുള്ള ഓഫീസിൽനിന്നായി 816 ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടിയാണ് സെക്രട്ടറിയറ്റ് അനക്സ് ഹാളിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ അംഗീകരിച്ചത്.
ഒത്തുത്തീർപ്പിനോട് ജീവനക്കാർക്ക് യോജിപ്പുണ്ടോയെന്ന പരിശോധനപോലും നടന്നില്ല. നിയമപരമായ ഒരു നടപടിയും ഏറ്റുവാങ്ങാതെ കമ്പനി സംസ്ഥാനം വിടുമ്പോൾ തെളിയുന്നത് യുഡിഎഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധതയാണ്. ജൂലൈ മൂന്നിനാണ് നോട്ടീസ് പോലും നൽകാതെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.
കമ്പനികൾക്ക് പൂട്ടിപോകാനുള്ള സാവകാശമാണ് മന്ത്രിയും സർക്കാരും നൽകിയത്. 26നകം അഞ്ച് മാസത്തെ ശമ്പളകുടിശ്ശിക മാത്രം അനുവദിക്കാനാണ് ചർച്ചയിൽ തീരുമാനമായത്. ഇതും നടപ്പാകുമോയെന്ന് സംശയമുണ്ട്. പിരിച്ചുവിടപ്പെട്ട 15ശതമാനം പേർക്ക് കമ്പനിയുടെ മറ്റ് ഓഫീസുകളിൽ ജോലി നൽകുമെന്ന് 10ന് നടന്ന ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു. ഇത് പാലിക്കാതെതന്നെ കന്പനി പൂട്ടിപോകാൻ സർക്കാർ അനുവാദം നൽകി. കമ്പനി ഡയറക്‌ടർ ബോർഡംഗങ്ങൾ പങ്കെടുക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. എതിർപ്പറിയിച്ച് സിഐടിയു, എഐടിയുസി, എച്ച്‌എംഎസ്, യുടിയുസി സംഘടനകൾ നഷ്‌ടപരിഹാര ഒത്തുത്തീർപ്പിൽ ഒപ്പിട്ടില്ല.










0 comments