കനത്ത മഴ: താലൂക്കുകളിൽ കൺട്രോൾ റൂമുകൾ; ഏത് സാഹചര്യവും നേരിടാൻ സജ്ജം

തിരുവനന്തപുരം: മഴ കനത്തതോടെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറക്കാന്‍ തീരുമാനം. കലക്ടറേറ്റിലും കോർപറേഷനിലും പ്രധാന കൺട്രോൾ റൂമുകൾ സജ്ജമാക്കും. പൊതുമരാമത്ത് വകുപ്പിന്റെ കൺട്രോൾ റൂം കെഎസ്ടിപി ഓഫീസിൽ ഉടൻ ആരംഭിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചേര്‍ന്ന ജില്ലാ അവലോകനയോഗത്തിലാണ് തീരുമാനം. അടിയന്തര ആവശ്യങ്ങൾക്ക് ഓരോ താലൂക്കിനും 5 ലക്ഷം രൂപയും ഓരോ വില്ലേജിനും 25,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്. കോർപറേഷനിലെ ഓരോ വാർഡിനും ഒരുലക്ഷം രൂപ ആദ്യഘട്ടത്തിൽ നൽകും. ആവശ്യമെങ്കിൽ അടിയന്തര ഘട്ടങ്ങളിൽ കൂടുതൽ സഹായം ലഭ്യമാക്കും. കടപുഴകി വീഴുന്ന മരങ്ങളും വെള്ളക്കെട്ടും നീക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും.
റാപ്പിഡ് റെസ്പോൺസ് ടീം, സിവിൽ ഡിഫെൻസ് വളന്റിയർമാർ, എമർജൻസി വളന്റിയർമാർ എന്നിവർ ഏത് സാഹചര്യവും നേരിടാൻ സജ്ജരാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഓടകൾ വൃത്തിയാക്കുന്നതിന് കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ്, മേജർ ഇറിഗേഷൻ, മൈനർ ഇറിഗേഷൻ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. കോർപറേഷന്റെ 975 പ്രവൃത്തികൾ ഇതിനകം പൂർത്തിയാക്കി. പ്രാഥമിക കണക്കുകൾപ്രകാരം കനത്തമഴയെതുടർന്ന് 2500-ലധികം കർഷകർക്ക് 15 കോടി രൂപയിലധികം നഷ്ടം സംഭവിച്ചതായി മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി.
നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും ജില്ലയിൽ 27 വീടുകൾ ഭാഗികമായും തകർന്നു. വൈദ്യുതി സംവിധാനങ്ങളും പലയിടത്തും തകരാറിലാണ്. വൈദ്യുതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. എ എ റഹിം എംപി, എംഎൽഎമാരായ വി ശശി, എം വിൻസന്റ്, ആന്റണി രാജു, കെ ആൻസലൻ, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, കലക്ടർ അനുകുമാരി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
0 comments