തോന്ന്യവാസം കാണിച്ചാൽ നീക്കം ചെയ്യും; സർക്കാരിനെതിരായ മാധ്യമവാർത്തകൾ മെറ്റ നീക്കം ചെയ്യുന്നതിൽ മന്ത്രി മുരളീധരൻ

തിരുവനന്തപുരം : മോദി ഭരണകൂടത്തിന്റെ മാധ്യമ സെൻഷർഷിപ്പിന്റെ ചുവടുപിടിച്ച് കേരളത്തിൽ സർക്കാരിനെതിരെയുള്ള വാർത്തകൾ മെറ്റ നീക്കം ചെയ്യുന്നതിൽ വിവാദ പരാമർശവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. തോന്ന്യാസം കാണിച്ചാൽ നീക്കം ചെയ്യുമെന്നാണ് മന്ത്രി വെല്ലുവിളിച്ചത്. സർക്കാരിനെതിരായ വാർത്തകൾ മെറ്റ നീക്കം ചെയ്യുന്നതിനെപ്പറ്റിയുള്ള ചോദ്യത്തിനായിരുന്നു മുരളീധരന്റെ മറുപടി. ഇതോടെ മാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിൽ സംസ്ഥാന സർക്കാരിനുള്ള ഇടപെടൽ വ്യക്തമായി.
മുഖ്യമന്ത്രി വി ഡി സതീശനെയും സംസ്ഥാന സർക്കാരിനെയും സംബന്ധിച്ച വാർത്താകാർഡുകളും പോസ്റ്റുകളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളാണ് മെറ്റ ഡിലീറ്റ് ചെയ്യുന്നത്. ചില മലയാള മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്ക് ഒരേ രീതിയിലുള്ള നിയന്ത്രണം നേരിട്ടതോടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെതിരെ വിമർശനം ശക്തമായത്.
‘Your photo is unavailable in India’ എന്ന സന്ദേശമാണ് നിയന്ത്രിക്കപ്പെട്ട നിരവധി പോസ്റ്റുകൾ തുറക്കുമ്പോൾ ഫേസ്ബുക്ക് നൽകുന്നത്. മണിക്കൂറുകളുടെ ഇടവേളയിൽ പ്രസിദ്ധീകരിച്ച വിവിധ വാർത്താ കാർഡുകൾക്കും വീഡിയോകൾക്കും സമാന നിയന്ത്രണം നേരിട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഈ ഉള്ളടക്കങ്ങൾ നേരിട്ട് കാണാൻ കഴിയാത്ത സാഹചര്യമാണ്.
മുഖ്യമന്ത്രിയെയും സർക്കാരിനെയും വിമർശിക്കുന്ന വാർത്തകൾക്ക് മാത്രമല്ല, സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വസ്തുതകൾ ചൂണ്ടിക്കാട്ടുന്ന വാർത്തകൾക്കും സമാന നിയന്ത്രണം നേരിടുന്നുണ്ട്. ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്നത് തുടരണമെന്ന പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ ആവശ്യവുമായി ബന്ധപ്പെട്ട വാർത്താകാർഡും വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വീഡിയോയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.
ദേശാഭിമാനി, കൈരളി ന്യൂസ്, റിപ്പോർട്ടർ, ന്യൂസ് മലയാളം ഉൾപ്പെടെയുള്ള മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രസിദ്ധീകരിച്ച വാർത്തകളുടെ ഫേസ്ബുക്ക് പോസ്റ്റുകളാണ് മെറ്റ നീക്കം ചെയ്തത്. ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ ‘സർക്കാരിന് തൊടാൻ പേടിയോ’ എന്ന ചോദ്യമുയർത്തിയ കൈരളി ന്യൂസിന്റെ വാർത്താകാർഡും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു.










0 comments