ഇത് ചെല്ലാനത്തുകാർക്ക് സർക്കാർ നൽകിയ ഉറപ്പ് ! രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണത്തിന് ഇന്ന് തുടക്കം

ഫയൽ ചിത്രം
കൊച്ചി: ചെല്ലാനം തീരം പൂർണമായി സംരക്ഷിക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് യാഥാർഥ്യമാകുന്നു. ചെല്ലാനം തീരത്തെ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണത്തിന് ഇന്ന് തുടക്കം. രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണോദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പുത്തന്‍തോട് ബീച്ചിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കിഫ്ബിയില്‍ നിന്ന് 404 കോടി രൂപ അനുവദിച്ച ഒന്നാം ഘട്ടത്തിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനവും നടക്കും. കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്ററില്‍ രണ്ടാം ഘട്ട ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണത്തിനാണ് ഇന്ന് തുടക്കമാവുന്നത്.
പുത്തൻതോടുമുതൽ മനാശേരി ഫിഷിങ് ഗ്യാപ്പുവരെയുള്ള 6.1 കിലോമീറ്ററിലാണ് രണ്ടാംഘട്ട ടെട്രാപോഡ് കടൽഭിത്തി നിർമിക്കുന്നത്. പൂർത്തീകരിക്കുന്നതോടെ ചെല്ലാനം പഞ്ചായത്ത് കടലാക്രമണത്തിൽനിന്ന് പൂർണമായി സംരക്ഷിക്കപ്പെടും. ഒരുലക്ഷത്തിലധികം ടെട്രാപോഡുകളും 6.85 ലക്ഷം ടൺ കരിങ്കല്ലും രണ്ടാംഘട്ട നിർമാണത്തിനായി ഉപയോഗിക്കും. ഇതിനായി സംസ്ഥാന സർക്കാർ 404 കോടിയുടെ ഭരണാനുമതിയാണ് നൽകിയത്. കിഫ്ബിയാണ് തുക അനുവദിച്ചത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണം. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്.
ആദ്യഘട്ട ടെട്രാപോഡ് കടൽഭിത്തി സംസ്ഥാനസർക്കാർ നിർമിച്ചത് 340 കോടി ചെലവിൽ. ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെയുള്ള 7.32 കിലോമീറ്ററാണ് ആദ്യഘട്ടത്തിൽ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചത്. 8.15 ലക്ഷം മെട്രിക് ടൺ കരിങ്കല്ലും 1.20 ലക്ഷം ടെട്രാപോഡും ഉൾപ്പെടെ 340 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഇതോടൊപ്പം പുലിമുട്ടും തീരദേശ നടപ്പാതയും നിർമിച്ചു.










0 comments