വഞ്ചനക്കെതിരായ ഉപവാസ സമരം
എൻ എം വിജയന്റെ കുടുംബത്തെ കൂകിവിളിച്ച് ഐ സി ബാലകൃഷ്ണന്റെ അനുയായികൾ

ഉപവാസമിരിക്കുന്ന എൻ എം വിജയന്റെ കുടുംബത്തിന് നേരെ കൂകി വിളിക്കുന്ന ഐ സി ബാലകൃഷ്ണന്റെ അനുയായികൾ
ബത്തേരി: സുൽത്താൻ ബത്തേരിയിലെ ഐ സി ബാലകൃഷ്‌ണന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എൻ എം വിജയന്റെ കുടുംബത്തിന് നേരെ കൂകി വിളിച്ചും അശ്ലീല ആംഗ്യം കാണിച്ചും അധിക്ഷേപിച്ച് കോൺഗ്രസ് പ്രവർത്തകർ. ബത്തേരി സ്വതന്ത്ര മൈതാനിയിൽ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സമരം ആരംഭിച്ചത്. പകൽ 12.30 ഓടെ ഐ സി ബാലകൃഷ്ണന്റെ പ്രചാരണാർഥം ഇതുവഴി കടന്നുപോയ റോഡ് ഷോയിൽ പങ്കെടുത്ത പ്രവർത്തകരാണ് അശ്ലീല ആംഗ്യം കാണിച്ച് കൂകി വിളിച്ചത്. ചിലർ കുടുംബത്തിന് നേരെ അധിക്ഷേപ പരാമർശവും നടത്തി. ബൈക്ക് റാലിയിൽ എത്തിയവരും കുടുംബത്തിനെതിരെ അധിക്ഷേ പരാമർശം നടത്തി.
ഐ സി ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും മക്കളുമാണ് ഉപവാസം അനുഷ്ഠിക്കുന്നത്. "ഞങ്ങളുടെ അച്ഛനെയും അനുജനെയും ഐ സി ബാലകൃഷ്ണൻ വഞ്ചിച്ച് കൊന്നതാണ്, നീതിക്കായി ഉപവാസം" എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രിയങ്ക ഗാന്ധി ബത്തേരിയിൽ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ ഉപവാസം ഇരിക്കുമെന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു.
ഉപവാസമിരിക്കുന്ന എൻ എം വിജയന്റെ കുടുംബത്തിന് നേരെ കൂകി വിളിക്കുന്ന ഐ സി ബാലകൃഷ്ണന്റെ അനുയായികൾ
ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കരുതെന്ന് പ്രിയങ്ക ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, നീതി ഉറപ്പാക്കാമെന്ന് അവർ ഉറപ്പുനൽകിയിരുന്നതായും കുടുംബം പറയുന്നു. എന്നാൽ ഈ വാഗ്ദാനം ലംഘിച്ച് അദ്ദേഹത്തെ വീണ്ടും സ്ഥാനാർഥിയാക്കിയത് തങ്ങളോട് കാട്ടുന്ന അനീതിയാണെന്ന് അവർ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ജയിച്ച് മന്ത്രിയായാൽ പ്രതികാരം ചെയ്യുമെന്ന് ബാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയതായും നിലവിൽ ഒന്നരക്കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ടെന്നും കുടുംബം വ്യക്തമാക്കി.
ഉപവാസമിരിക്കുന്ന എൻ എം വിജയന്റെ കുടുംബത്തിന് നേരെ കൂകി വിളിക്കുന്ന ഐ സി ബാലകൃഷ്ണന്റെ അനുയായികൾ
ഐ സി ബാലകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരിക്കെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്. പാർട്ടി ട്രഷററായിരുന്ന വിജയനെ ഇടനിലക്കാരനാക്കി വാങ്ങിയ തുക ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തതോടെ ബാധ്യത വിജയന്റെ ചുമലിലായി. ഇതേത്തുടർന്നുണ്ടായ കടബാധ്യതയും മാനസിക വിഷമവും കാരണമാണ് വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്.
ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കേസിലും നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതിയാണ്. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പണം തട്ടിയെടുത്ത കാര്യം വിജയൻ തന്റെ ആത്മഹത്യാ കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.










0 comments