print edition ബത്തേരി എംഎൽഎ 10 ലക്ഷം വാങ്ങി പറ്റിച്ചു; രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രിക്കും കോൺഗ്രസ് പ്രവർത്തകന്റെ പരാതി

സിജോ ചാക്കോ

സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:01 AM | 1 min read
കൽപ്പറ്റ : ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ബത്തേരി അർബൻ ബാങ്കിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പത്തുലക്ഷം രൂപവാങ്ങി വഞ്ചിച്ചതായി വെളിപ്പെടുത്തിയ കോൺഗ്രസ് പ്രവർത്തകൻ മുഖ്യമന്ത്രിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയ്‌ക്കും പരാതി നൽകി. മേപ്പാടി നത്തംകുനി ഒറവനാംതടത്തിൽ സിജോ ചാക്കോയാണ് പരാതി നൽകിയത്. ശനിയാഴ്‌ച കൽപ്പറ്റയിൽ വാർത്താസമ്മേളനം നടത്തി സിജോ, എംഎൽഎയുടെ ചതിയിൽപ്പെട്ട കാര്യം വെളിപ്പെടുത്തി.
വയനാട് എംപി പ്രിയങ്ക, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന ഖാർഖെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയവർക്കും പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയ്‌ക്കും പരാതി അയച്ചു. ഡിസിസി പ്രസിഡന്റായിരിക്കെ 2018ൽ ഐ സി ബാലകൃഷ്‌ണൻ പ്യൂൺ തസ്‌തിക വാഗ്‌ദാനംചെയ്‌ത് പണം വാങ്ങിയെന്നാണ് പരാതി. സ്ഥലംവിറ്റ് പണം നൽകിയിട്ടും ജോലി നൽകിയില്ല. ജീവിതം ദുരിതത്തിലാണ്. കടുത്ത മാനസിക സമ്മർദത്തിലാണെന്നും താൻ ജീവനൊടുക്കിയാൽ എംഎൽഎയ്‌ക്കാണ് ഉത്തരവാദിത്വമെന്നും പരാതിയിൽ പറയുന്നു.
നിയമനകോഴയിൽ കുരുങ്ങി ജീവനൊടുക്കിയ മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്റെ ബത്തേരിയിലെ വീട്ടിൽവച്ചാണ് പണംനൽകിയത്. താനും അച്ഛൻ ചാക്കോയും സഹോദരൻ ജയ്-മോനും അമ്മയുടെ സഹോദരൻ തങ്കച്ചൻ കൊച്ചുപുരയ്‌ക്കലും ചേർന്നാണ് തുക നൽകിയത്. രണ്ടുമാസത്തിനുള്ളിൽ ജോലിനൽകാമെന്നായിരുന്നു വാഗ്ദാനം. പരീക്ഷയിൽ വിജയിച്ചിട്ടും ജോലി നിഷേധിച്ചു. പലവട്ടം പണം തിരികെ ആവശ്യപ്പെട്ടു. ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും നീതി ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.










0 comments