കേരളത്തിൽ അങ്ങോളമിങ്ങോളം യുഡിഎഫ് നേതാക്കൾ നടത്തിയ അഴിമതികൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കൊള്ളക്കഥകൾ തുടരും..
മാലിന്യത്തിൽ കെെയിട്ടുവാരി 1.77 കോടി

സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷനായ കണ്ണൂരിൽ മാലിന്യസംസ്കരണത്തിന് കരാറെടുത്ത കമ്പനിയും യുഡിഎഫ് നേതാക്കളും ഒത്തുകളിച്ചാണ് വൻതുക തട്ടിയെടുത്തത്
കണ്ണൂർ
പതിറ്റാണ്ടുകളായി കണ്ണൂർ നഗരത്തിന്റെ മാലിന്യം പേറുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന് കോർപറേഷനിലെ യുഡിഎഫ് നേതാക്കൾ തട്ടിയത് 1.77 കോടി രൂപ. മാലിന്യസംസ്കരണത്തിന് കരാറെടുത്ത കമ്പനിയും ഭരണസമിതിയും ഒത്തുകളിച്ചാണ് അഴിമതി നടത്തിയത്. കമ്പനിക്ക് അനധികൃതമായി തുക നൽകിയെന്ന് ഓഡിറ്റർ ജനറലിന്റെ പരിശോധനയിൽ കണ്ടെത്തി.
റോയൽ വെസ്റ്റേൺ പ്രൊജക്ട്‌സ് അടക്കം മൂന്നു കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിനാണ് 1.23 ലക്ഷം ക്യുബിക് മീറ്റർ ഖരമാലിന്യം ബയോമൈനിങ്ങിലൂടെ നീക്കാൻ കെപസിസി അംഗം ടി ഒ മോഹനൻ മേയറായിരിക്കെ കണ്ണൂർ കോർപറേഷൻ കരാറൊപ്പിട്ടത്. വ്യവസ്ഥകൾ പാലിച്ചല്ല കരാർ നൽകിയതെന്നും മാലിന്യനീക്കത്തിന്റെ മറവിൽ 1.77 കോടി രൂപയുടെ ക്രമക്കേട് നടന്നതായും ഓഡിറ്റർ ജനറലിന്റെ പരിശോധനയിൽ കണ്ടെത്തി.
73,502 ക്യുബിക് മീറ്റർ മാലിന്യം
നീക്കിയതായി കണക്കുണ്ടാക്കിയാണ് 2.63 കോടി രൂപ കമ്പനികൾക്ക് കോർപറേഷൻ കൈമാറിയത്. കോഴിക്കോട് എൻഐടി നടത്തിയ പരിശോധനയിൽ 24,042 ക്യുബിക് മീറ്റർ മാലിന്യമേ നീക്കിയിട്ടുള്ളൂവെന്ന് കണ്ടെത്തി. 49,460 ക്യൂബിക് മീറ്റർ മാലിന്യംകൂടി നീക്കിയെന്ന് കള്ളക്കണക്കുണ്ടാക്കിയാണ് 1.77 കോടി രൂപ അധികമായി നൽകിയത്. കൃത്യമായ അളവുപ്രകാരം കോർപറേഷൻ നൽകേണ്ടിയിരുന്നത് 86.07 ലക്ഷം രൂപ മാത്രമാണ്.
എജി റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതിരോധത്തിലായ യുഡിഎഫ് ഭരണനേതൃത്വം കരാർ നീട്ടിനൽകാൻ ശ്രമിച്ചു. അഡീഷണൽ പെർഫോമൻസ് ഗ്യാരന്റിയായി അടയ്‌ക്കേണ്ട 3.73 കോടി രൂപ കമ്പനികൾക്ക് ഒഴിവാക്കി നൽകിയതിലും ക്രമക്കേടുള്ളതായി എജി റിപ്പോർട്ടിൽ വ്യക്തമാക്കി. കരാർക്കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള സാധ്യതയാണ് ഗ്യാരന്റി ഒഴിവാക്കിയതിലൂടെ കോർപറേഷൻ ഭരണസമിതി ഇല്ലാതാക്കിയത്.
വീടടച്ച് പോകല്ലേ; കോൺഗ്രസ് എഴുതിയെടുക്കും
തലസ്ഥാനനഗരത്തിൽ വീട് പൂട്ടിയിട്ട് പോകുന്നവരുടെ പേടിസ്വപ്‌നമായിരിക്കുകയാണ് കോൺഗ്രസ് നേതാവായ അനന്തപുരി മണികണ്ഠനും സംഘവും. വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി തിരുവനന്തപുരം ജവഹർ നഗറിലുള്ള പത്തുകോടി വിലമതിക്കുന്ന വീടും വസ്തുവും മണികണ്ഠൻ തട്ടിയെടുത്തത് നാട്ടുകാരെ ഞെട്ടിച്ചു. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്സ് എന്ന സ്ത്രീയുടെ വീടും 14 സെന്റ് വസ്തുവുമാണ് മാഫിയസംഘം കഴിഞ്ഞ ജനുവരിയിൽ കൈക്കലാക്കിയത്.
വസ്തുവിന്റെ മേൽനോട്ടക്കാരൻ വില്ലേജ് ഓഫീസിൽ കരം അടയ്ക്കാനെത്തുമ്പോഴാണ് വീടും സ്ഥലവും മറ്റൊരാളുടെ പേരിലായെന്ന് അറിഞ്ഞത്. കേസിൽ ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ റിമാൻഡിലാണ്. ആധാരം എഴുത്തുകാരൻ കൂടിയായ മണികണ്ഠൻ കോൺഗ്രസിലെ ഉന്നതബന്ധം ഉപയോഗിച്ച് തലസ്ഥാനത്ത് വൻ ഭൂമാഫിയ സംഘത്തെതന്നെ ഉണ്ടാക്കിയിട്ടുണ്ട്. മണികണ്ഠന് സംരക്ഷണമൊരുക്കുന്നത് മുൻമന്ത്രികൂടിയായ തലസ്ഥാനത്തെ കോൺഗ്രസ് നേതാവാണെന്നാണ് പൊലീസ് പറയുന്നത്. ഇതേ നേതാവ് തലസ്ഥാനത്ത് ബിനാമി പേരിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.

അനന്തപുരി മണികണ്ഠൻ (വലത്ത്) പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പം (ഫയൽചിത്രം)
അവകാശികളില്ലാത്ത കെട്ടിടങ്ങളും നിയമക്കുരുക്കിൽ കിടക്കുന്ന വസ്തുക്കളും വ്യാജരേഖ ചമച്ച് തട്ടിയെടുക്കുന്നതാണ് തലസ്ഥാനത്തെ മാഫിയ സംഘത്തിന്റെ രീതി. ജില്ലയിൽ മറ്റൊരു ഭൂമി ഇടപാടിൽ വ്യാജ ട്രഷറി ചെലാനുകൾ ഉപയോഗിച്ച് ഭൂഉടമയിൽനിന്നു രണ്ടുലക്ഷം രൂപ തട്ടിയെടുത്തതിനും മണികണ്ഠനും സംഘത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമച്ച് ഭൂമിയിടപാടുകൾ നടത്തിയതായി നേരത്തെയും പരാതികളുണ്ടായിരുന്നെങ്കിലും പലതും പണംനൽകി ഒത്തുതീർപ്പാക്കി. കഴിഞ്ഞവർഷം ഒക്ടോബറിൽ മണികണ്ഠന്റെ കുടുംബവീട്ടിലും സ്ഥാപനത്തിലും ബാങ്കുകാർ ജപ്തിനോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ രണ്ടു മാസത്തിനുള്ളിൽ കാലടിയിൽ ആഡംബര വീടിന്റെ നിർമാണം ആരംഭിക്കുകയും വാഹനം വാങ്ങുകയുംചെയ്തു. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും മുൻമന്ത്രിയുമായ വി എസ് ശിവകുമാറിന്റെ അടുത്ത അനുയായിയായ മണികണ്‌ഠൻ കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റുകാൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

തലസ്ഥാനത്തെ കോൺഗ്രസുകാരുടെ തട്ടിപ്പ് ഇതുകൊണ്ടു തീരുന്നില്ല. കോൺഗ്രസ് നേതൃത്വം നൽകിയ അണ്‍ എംപ്ലോയീസ് സോഷ്യല്‍ വെല്‍ഫെയര്‍ കോഓപറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പില്‍ മുന്‍മന്ത്രി കൂടിയായിരുന്ന വി എസ് ശിവകുമാറിനെ മൂന്നാംപ്രതിയാക്കി 2023ൽ കേസെടുത്തിരുന്നു. ഡിസിസി അംഗവും ശിവകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫുമായിരുന്ന എം രാജേന്ദ്രനായിരുന്നു അന്ന് സൊസൈറ്റി പ്രസിഡന്റ്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ശിവകുമാർ നടത്തിയ സാമ്പത്തിക– കള്ളപ്പണ ഇടപാടുകളിലും 2023ൽ വിജിലൻസ് കേസെടുത്തിരുന്നു.
പീഡനക്കേസിൽ ജയിലിലായി എംഎൽഎ
പീഡനക്കേസിൽ ജയിലിൽകിടന്ന ചരിത്രമാണ് തലസ്ഥാനജില്ലയിലെ ഒരേയൊരു കോൺഗ്രസ് എംഎൽഎ എം വിൻസെന്റിനുള്ളത്. അയൽവാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വിൻസന്റിനെ നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു.
എംഎൽഎയുടെ കേസിൽ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചതും ഇതിനുപിന്നാലെ ഭീഷണിപ്പെടുത്തൽ പുറത്തുവന്നതുമൊക്കെ വിവാദമായി. എംഎൽഎയെ എല്ലാതരത്തിലും സംരക്ഷിക്കുന്ന നിലപാടായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റേത്.
150 കോടി കട്ടു; മൂന്നുവട്ടം അകത്ത്
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിലാണ് മുൻ എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എം സി ഖമറുദ്ദീൻ റിമാൻഡിലായത്
കാസർകോട്
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിൽ മുൻ എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എം സി ഖമറുദ്ദീൻ മൂന്നുവട്ടമാണ് റിമാൻഡിലായത്. എണ്ണൂറോളംപേരിൽനിന്ന് 150 കോടി രൂപ ജ്വല്ലറിയുടെ പേരിൽ സമാഹരിച്ച് ലാഭവിഹിതമോ നിക്ഷേപമോ നൽകാതെ വഞ്ചിച്ചുവെന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ച് കേസ്. ഫാഷൻ ഗോൾഡ് ശൃംഖലയുടെ ചെയർമാൻ ഖമറുദ്ദീനും എംഡി ലീഗ് നേതാവ് പൂക്കോയത്തങ്ങളുമാണ്.

കാസർകോട്, കണ്ണൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 165 കേസുകളാണ് രജിസ്റ്റർചെയ്‌തത്. 2017ൽ ആരംഭിച്ച ജ്വല്ലറി തട്ടിപ്പ് വിവാദമായ ഘട്ടത്തിലാണ് ഖമറുദ്ദീനെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. വഞ്ചിതരായവർ പലവട്ടം ലീഗ് നേതൃത്വത്തെ സമീപിച്ചു. ആറു മാസത്തിനുള്ളിൽ നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പുനൽകി. ഇത് പാലിക്കാതെ വന്നപ്പോഴാണ് നിയമനടപടി സ്വീകരിച്ചത്.
പയ്യന്നൂർ, കാസർകോട്, ചെറുവത്തൂർ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ നിന്നാണ് നിക്ഷേപമായി കോടികൾ വാങ്ങിയത്. 15 വർഷം ജ്വല്ലറി ചെയർമാനായി പ്രവർത്തിച്ച ഖമറുദ്ദീൻ ആറര ക്കോടി രൂപ ശമ്പളവും മറ്റുമായി കൈപ്പറ്റി.








0 comments