print edition സതീശനുവേണ്ടി ചാവേറാകേണ്ട; കടുപ്പിച്ച് ഗ്രൂപ്പുകൾ

തിരുവനന്തപുരം: വിവാദ പ്രസ്താവനകളിലൂടെ പ്രതിരോധത്തിലായ മുഖ്യമന്ത്രി വി ഡി സതീശനുവേണ്ടി രംഗത്തിറങ്ങേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസ് നേതാക്കളും മന്ത്രിമാരും. മുഖ്യമന്ത്രിയുണ്ടാക്കുന്ന കുഴിയിൽച്ചാടി തടികേടാക്കേണ്ടെന്ന് പല മന്ത്രിമാരും കെപിസിസി ഭാരവാഹികളും ധാരണയിലെത്തി. സ്വന്തം വകുപ്പുപോലും നേരാംവണ്ണം ഭരിക്കാനറിയാത്ത കെ മുരളീധരന്റെ പ്രതിരോധത്തിനാകട്ടെ പാർടിക്കാർ പോലും വില കൽപ്പിക്കുന്നില്ല.
പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിക്കും ലീഗിനും എതിരെ ഒളിയന്പെയ്‌ത കെ സി വേണുഗോപാൽ നൽകിയതും കൃത്യമായ സൂചന. വൻതുക കിട്ടുമെന്ന് പ്രചരിപ്പിച്ച് മുഖ്യമന്ത്രിയും മുസ്ലിം ലീഗും പി എം ശ്രീ ഒപ്പിട്ടതിനെ ന്യായീകരിക്കുന്നത് മറ്റെന്തോ ലക്ഷ്യം വച്ചാണെന്നാണ് കുത്ത്. കോൺഗ്രസിലെ ബലാബലം ആർക്കാണെന്ന പരീക്ഷണത്തിലേക്ക് പി എം ശ്രീ വിഷയം കടക്കുകയാണ്.
മഴക്കെടുതി ഏകോപനത്തിലെ പരാജയം, ഹെലികോപ്‌റ്റർ യാത്ര, വിരുന്ന് സൽക്കാരമുണ്ടാക്കിയ നാണക്കേട് എന്നിവ ഒഴിവാക്കാമായിരുന്നുവെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കും മന്ത്രിമാർക്കുമുള്ളത്. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഇടപെടാൻ മുഖ്യമന്ത്രി തയ്യാറാകാഞ്ഞതും സ്ഥിതി വഷളാക്കി. തീരം സംഘർഷഭരിതമാക്കുന്നതിനുപിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്നും ചിലർ സംശയിക്കുന്നു.
കള്ളങ്ങൾ പറഞ്ഞ് അധികകാലം നിലനിൽക്കാനാകില്ലെന്നാണ് വാർത്താസമ്മേളനങ്ങളിലെ മുഖ്യമന്ത്രിയുടെ പരാജയം തെളിയിക്കുന്നത്. ഇത് തിരുത്തണമെന്നും നേതാക്കൾ പറയുന്നു. പ്രശ്നങ്ങളുണ്ടാകുമ്പോൾ പ്രതിപക്ഷം ഇടപെടുന്നത് സ്വാഭാവികം. അതിനനുസരിച്ച് സർക്കാർ ഉണർന്നുപ്രവർത്തിക്കണം.
എന്നാൽ, മന്ത്രിസഭയിൽപോലും യോജിപ്പുണ്ടാക്കാനാകുന്നില്ല. ഏറ്റവും ചെറുപ്പക്കാരനായ മന്ത്രിയെ മുഖ്യമന്ത്രി വിരട്ടയതടക്കം നേതാക്കളെ പ്രകോപിപ്പിച്ചിട്ടുണ്ട്. കള്ളങ്ങൾ പുറത്തുവന്നതോടെ ആരോപണങ്ങൾക്കുമുന്നിൽ സ്വയം പ്രതിരോധം തീർക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും പാളി.










0 comments