print edition കസേര ഉറപ്പിക്കാൻ ഫ്ലക്‌സ് യുദ്ധം


സ്വന്തം ലേഖകൻ
Published on May 07, 2026, 12:24 AM | 1 min read
ആലപ്പുഴ/കൊല്ലം: മുഖ്യമന്ത്രിക്കസേരയെച്ചൊല്ലി കോൺഗ്രസിന്റെ ഫ്ലക്‌സ് യുദ്ധം തുടരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരസ്യ പ്രതികരണം വിലക്കിയതോടെയാണ് ഫ്ലക്‌സുമായി ചേരിതിരിഞ്ഞ് പോരിനിറങ്ങിയത്. ബോർഡുകളിൽ മറുവിഭാഗം കരിഓയിൽ ഒഴിച്ചതായും നശിപ്പിച്ചതായും പരാതികളുമുണ്ട്.
ആലപ്പുഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഫ്ലക്‌സുകൾ സ്ഥാപിച്ച വാർത്തകൾ വന്നതോടെ തലയൂരാനായി നേതാക്കളുടെ നിർദേശപ്രകാരം എടുത്തുമാറ്റിയിരുന്നു.
എന്നാൽ, ഡിസിസി ഓഫീസിന് മുൻപിൽ വേണുഗോപാലിനായി സ്ഥാപിച്ച ഫ്ലക്‌സ് മാറ്റിയില്ല. ആലപ്പുഴ നഗരത്തിൽ മാത്രം പത്തോളം കൂറ്റൻ ഫ്ലക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ വി ഡി സതീശന്റെ ഫ്ലക്‌സും ഉയർന്നിട്ടുണ്ട്. രമേശ് ചെന്നിത്തലയ്‌ക്കായി സമൂഹ മാധ്യമങ്ങളിലാണ് പോര്.
കൊല്ലത്ത് ഡിസിസി ഓഫീസിനു മുന്നിലും ചടയമംഗലം ഉൾപ്പെടെ വിവിധയിടങ്ങളിലും വേണുഗോപാലിനായി ഫ്ലക്‌സുകൾ പ്രത്യക്ഷപ്പെട്ടു. മൺറോതുരുത്തിൽ സതീശനായും ഫ്ലക്‌സ് ഉയർന്നു. ചെന്നിത്തലയ്ക്കുവേണ്ടി കെഎസ്‌യു ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ ഫ്ലക്‌സ് വച്ചു.
ചടയമംഗലത്തെ നിയുക്ത എംഎൽഎ എം എം നസീറും വേണുഗോപാലിനായി പരസ്യമായി രംഗത്തുവന്നു.










0 comments