ചർച്ച ആസൂത്രിതം
print edition വേണുഗോപാലിന്റെ ടാർഗറ്റ് സതീശൻ


സി കെ ദിനേശ്
Published on Apr 17, 2026, 12:55 AM | 1 min read
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ മോശമാണ് നിലയെന്ന് ബോധ്യമുണ്ടായിട്ടും കോൺഗ്രസിൽ ‘ മുഖ്യമന്ത്രി ചർച്ച ’ കൊഴുപ്പിക്കുന്നത് വി ഡി സതീശനെ ലക്ഷ്യമിട്ട്. സതീശനെ പൂർണമായും ഒഴിവാക്കണമെന്ന് വാദിക്കുന്നവരാണ് കെ സി വേണുഗോപാലിനെ മുന്നിൽ നിർത്തി യുദ്ധമുഖം തുറന്നത്. കോൺഗ്രസിലെ ഒരു ടീമിന്റെ മുന്നിൽനിന്ന് നയിക്കാനുള്ള ശേഷിയോ മിടുക്കോ രമേശ് ചെന്നിത്തല കാണിക്കാത്തതും ആ വിഭാഗത്തിലെ ചോർച്ചയ്ക്ക് കാരണമായി.
നിയമസഭാ തെരഞ്ഞെടുപ്പിൽ കാര്യങ്ങൾ നിയന്ത്രിച്ചത് താനാണെന്ന് വരുത്തിത്തീർക്കാനുള്ള വേണുഗോപാലിന്റെ ശ്രമം വിജയിച്ചതായാണ് ചില നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സുധാകരനുംകൂടി ഇറങ്ങി പുതിയ ദിശയിലേക്ക് ചർച്ച കൊണ്ടുപോകുന്നത് സതീശനെതിരായ അജൻഡയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പുഫലം തിരിച്ചടിയായാൽ സ്വാഭാവികമായും വി ഡി സതീശന് നേതൃപദവി ഒഴിയേണ്ടിവരും. ചെറിയ മാർജിനിലാണ് തോൽവിയെങ്കിൽ കാര്യങ്ങൾ വീണ്ടും സതീശന്റെ വഴിക്ക് വരാമെന്നും എതിരാളികൾ സൂചിപ്പിക്കുന്നു.
കേരളത്തിന്റെ ചുമതലയുള്ള ദീപദാസ്‌മുൻഷി ഉൾപ്പെടെ എഐസിസി നേതാക്കൾ മുഖ്യമന്ത്രി ചർച്ച വിലക്കിയിട്ടും ഫലമുണ്ടായില്ല. കോൺഗ്രസിലെ എംപിമാരും എംഎൽഎമാരുമടക്കം ഒരു ഡസനോളംപേർ അവരുടെപക്ഷം പരസ്യമായി പറഞ്ഞു. മേൽക്കൈ വേണുഗോപാലിനാണെന്ന് വരുത്തുന്നുമുണ്ട്. ആരെയെങ്കിലും ഏകപക്ഷീയമായി ഇല്ലാതാക്കാൻ പറ്റില്ലെന്ന് അറിയാവുന്നതിനാലാകണം സുധാകരനെപ്പോലെ മുതിർന്നവരെ രംഗത്തിറക്കിയത്. മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമ നിലവാരത്തിൽ നടക്കുന്ന കോലാഹലമല്ല എന്നതിന്റെ തെളിവാണിത്.
കെ സി വേണുഗോപാലിനോട് മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും സുധാകരന്റെ അസമയത്തുള്ള അഭിപ്രായ പ്രകടനത്തെ തള്ളിപ്പറഞ്ഞില്ല; ‘അഭിപ്രായ സ്വാതന്ത്ര്യമുണ്ടല്ലോ’ എന്ന് മാത്രമാണ് പറഞ്ഞത്. തനിക്ക് സീറ്റ് നിഷേധിച്ചത് സതീശനും സണ്ണി ജോസഫുമാണെന്ന് സുധാകരന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇൗ പശ്ചാത്തലത്തിലാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുടെ തലം മാറുന്നത്.










0 comments