'പരിഗണന പലർക്കും പലരീതിയിൽ, ഒഴിവാക്കരുത്'; സീറ്റ് വേണമെന്ന് ആവർത്തിച്ച് എൽദോസ് കുന്നപ്പിള്ളിൽ

എൽദോസ് കുന്നപ്പിള്ളിൽ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ അവകാശവാദം ആവർത്തിച്ച് എൽദോസ് കുന്നപ്പിള്ളിൽ. കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎമാരിൽ തന്നെ മാത്രം ഒഴിവാക്കരുതെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്ന് എൽദോസ് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ അപേക്ഷ പരിഗണിച്ച് സിറ്റിങ് സീറ്റ് നഷ്ടപ്പെടാതാരിക്കാൻ കോൺഗ്രസ് നേതൃത്വം ഇടപെടണം. മറ്റ് സിറ്റിങ് എംഎൽഎമാർക്ക് നൽകിയ പരിഗണന തനിക്ക് മാത്രമായി നൽകാതിരുന്നാൽ ജനങ്ങൾക്ക് വിഷമമാകും.- എൽദോസ് പറഞ്ഞു.
ലൈംഗികപീഡനത്തിൽ സമാനമായ കേസ് നേരിട്ട എം വിനെസെന്റിന് സീറ്റ് ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ആ പരിഗണന തനിക്കും വേണമെന്നായിരുന്നു എൽദോസിന്റെ മറുപടി. പരിഗണന എന്നത് പലർക്കും പലരീതിയിലാണ്. രണ്ട് മൂന്ന് ദിവസങ്ങളായി താൻ കാത്തിരിക്കുകയാണ്. സീറ്റ് നൽകിയാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാം. പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആരാണ് തടസം എന്ന് അറിയില്ല. മത്സരിക്കാൻ ഒരവസരമാണ് ചോദിക്കുന്നതെന്നും എൽദോസ് പറഞ്ഞു.
സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പള്ളിക്ക് പിന്തുണയുമായി പ്രാദേശിക നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങിയിരുന്നു. കുറുപ്പംപടിയിലെ പാർടി ഓഫീസിലെത്തിയ ഒരുവിഭാഗം പ്രവർത്തകർ പെരുമ്പാവൂർ നഗരത്തിൽ പ്രകടനം നടത്തി. 'പെരുമ്പാവൂർ കുന്നപ്പള്ളിക്കൊപ്പം' എന്ന ബാനറുയർത്തിയാണ് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചത്. മനോജ് മൂത്തേടനെ സ്ഥാനാർഥിയായി അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്നുമാണ് എൽദോസ് പക്ഷക്കാരുടെ നിലപാട്.
തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്താണ് പെരുമ്പാവൂരില്‍ അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിച്ചത്. കെപിസിസി തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ പ്രാദേശിക നേതൃത്വത്തിന്റെ നീക്കം തെരഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് വൻ തിരിച്ചടിയായിരിക്കുകയാണ്.










0 comments