print edition മർദനവും മോഷണവും: പാലാ നഗരസഭയിൽ യുഡിഎഫ് ഭരണസഖ്യം പിളർപ്പിലേക്ക്

പാലാ: പാർലമെന്ററി പാർടി യോഗത്തിൽ കോൺഗ്രസ് കൗൺസിലറെ മർദിച്ച സംഭവവും കൗൺസിലർക്കെതിരെ ചെയർപേഴ്‌സൺ മോഷണ പരാതി നൽകിയതും വിവാദമായതോടെ പാലാ നഗരസഭയിലെ യുഡിഎഫ്– സ്വതന്ത്ര കൂട്ടായ്‌മ ഭരണ സംഖ്യത്തിൽ അടിമൂത്തു. ഔദ്യോഗിക മുറിയിൽനിന്നും തന്റെ വാച്ചും വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയലും കൗൺസിലറായ ബിജു മാത്യൂസ് പൊലീസുകാർക്കൊപ്പമെത്തി മോഷ്ടിച്ചു എന്നാണ് ചെയർപേഴ്‌സൺ ദിയ പാലാ ഡിവൈഎസ്‌പിക്ക് നൽകിയ പരാതി. കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാൻഡ് മാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് കൗൺസിലർ കൂടിയായ ബിജു മാത്യുവും മകളെ മുൻനിർത്തി നഗരസഭ ഭരിക്കുന്ന ബിനു പുളിയ്ക്കക്കണ്ടവും തമ്മിലുണ്ടായ തർക്കമാണ് മർദനത്തിലും മോഷണത്തിലുമെത്തിയത്.
പാർലമെന്ററി പാർടി യോഗത്തിൽ ബിജു മാത്യുവിനെ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജുവും മർദിച്ചിരുന്നു.
ഭരണ സഖ്യത്തിലെ ഏഴ് കോൺഗ്രസ് അംഗങ്ങൾ നഗരസഭയിലെ ‘ടീം യുഡിഎഫ്’ എന്ന പേരിലുള്ള വാട്ട്‌സ്‌അപ്പ് ഗ്രൂപ്പിൽനിന്ന് പിൻവാങ്ങി. കോൺഗ്രസ് അംഗങ്ങൾ പാർലമെന്ററി പാർടി യോഗം ചേർന്ന് ബിജു മാത്യൂസിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്.
വൈസ് ചെയർപേഴ്‌സണായ കോൺഗ്രസിലെ മായാ രാഹുലിന്റെ കാലാവധി കഴിയുമ്പോൾ ബിനു പുളിക്കക്കണ്ടം രണ്ട് വർഷത്തേയ്‌ക്ക് വൈസ് ചെയർമാൻ ആകുമെന്നാണ് യുഡിഎഫും സ്വതന്ത്രകൂട്ടായ്മയും തമ്മിലുണ്ടാക്കിയ ധാരണ. എന്നാൽ കോൺഗ്രസ് കൗൺസിലറെ വൈസ് ചെയർമാനാക്കിയാൽ മാത്രമേ സ്ഥാനം ഒഴിയൂയെന്നാണ് മായാ രാഹുലിന്റെ നിലപാട്. പത്ത് ദിവസത്തിനകം കൗൺസിൽ വിളിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങൾ നോട്ടീസ് നൽകി. 26 അംഗ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളുണ്ട്.










0 comments