ഇനിയുണ്ടാകുമോ ഇതുക്കുംമേലെ

വഴിക്കടവ് മുണ്ട അങ്ങാടിക്കുസമീപം അർജന്റീന ആരാധകർ 602 അടി നീളമുള്ള ഫ്ലെക്‌സ് സ്ഥാപിച്ചപ്പോൾ
വി കെ ഷാനവാസ്
Published on Jun 11, 2026, 12:56 AM | 1 min read
എടക്കര
പന്തുരുളുംമുന്നേ ഫ്ലെക്‌സ് സ്ഥാപിച്ച് അർജന്റീന ആരാധകർ ബ്രസീൽ ആരാധകരുടെ ഹൃദയത്തിലേക്ക് കിക്കെടുത്തു. 360 അടി നീളമുള്ള ഫ്ലെക്‌സ് സ്ഥാപിക്കുമെന്നായിരുന്നു മുണ്ട ജാസ് ക്ലബിലെ അർജന്റീന ഫാൻസ് ഒരാഴ്ചമുമ്പ് നടത്തിയ പ്രഖ്യാപനം. ഇത് വൻ വാർത്തയായതോടെ അഞ്ച് ദിവസംകൊണ്ട് 400 അടി നീളമുള്ള ഫ്ലെക്‌സ് സ്ഥാപിച്ച് ജാസ് ക്ലബിലെ ബ്രസീൽ ആരാധകർ സ്‌കോർചെയ്‌തു. ഫ്ലെക്‌സിനും ഫ്രെയിമിനുമായി ഒന്നരലക്ഷമാണ് ബ്രസീൽ ആരാധകർ ചെലവിട്ടത്. ഇത് അർജന്റീനക്കാരെ ചൊടിപ്പിച്ചു. ആദ്യം ഫ്ലെക്‌സ് സ്ഥാപിക്കാൻ നിശ്ചയിച്ച സ്ഥലത്തുനിന്ന് കാലുകൾമാറ്റി പുതിയ സ്ഥലം കണ്ടെത്തി. പിന്നീട് ഉറക്കമൊഴിച്ചുള്ള പ്രവർത്തനം. 24 മണിക്കൂർ തികയുംമുമ്പ് ബ്രസീൽ ആരാധകർ സ്ഥാപിച്ച ഫ്ലെക്‌സിന്റെ എതിർദിശയിൽ വഴിക്കടവ് മുണ്ട അങ്ങാടിക്കുസമീപം അർജന്റീന ആരാധകർ ഫ്ലെക്‌സ് ഉയർത്തി. 400ന് മറുപടിയായി 602 അടി നീളവും 12 അടി വീതിയുമുള്ള ഭീമൻ ഫ്ലെക്‌സ്. രണ്ടുലക്ഷം രൂപ ചെലവിട്ടാണ് അർജന്റീന ആരാധകർ ബ്രസീലുകാർക്ക് മറുപടി നൽകിയത്. പ്രദേശത്തെ തോട്ടങ്ങളിൽനിന്ന് നൂറോളം കമുകുകളാണ് കൊണ്ടുവന്നത്. ടീമിലെ മുഴുവൻ താരങ്ങളും ഫ്ലെക്സിലുണ്ട്. ബോർഡ് സ്ഥാപിച്ചതിന് പിറകുവശം ഒഴിഞ്ഞ സ്ഥലമാണ്. ഇതോടെ കാറ്റും മഴയും മുൻകൂട്ടി കണ്ട് സ്റ്റേ കാലുകൾ ഉറപ്പിച്ചു. 2018ലും 2022ലും ലോകകപ്പിനോടനുബന്ധിച്ച് മുണ്ട അങ്ങാടിയിൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് അർജന്റീന ആരാധകർ സ്ഥാപിച്ചിരുന്നു. 2022ൽ കട്ടൗട്ട് സ്ഥാപിക്കുന്നത് ഒടിഞ്ഞുവീണത് വൻ വാർത്തയായി. അന്ന് 24 മണിക്കൂറിനകം അതേ വലിപ്പത്തിൽ കട്ടൗട്ട് പുനഃസ്ഥാപിച്ചു. ഇത്തവണ ബ്രസീൽ ടീമിന്റെ വെല്ലുവിളിയാണ് ഫ്ലെക്സ്‌സ് പോരാട്ടം കടുപ്പിച്ചത്.










0 comments