ഫ്ലെക്‌സിന്റെ എണ്ണം നോക്കിയോ സോഷ്യൽ മീഡിയ വഴിയോ മുഖ്യമന്ത്രിയെ തീരുമാനിക്കില്ല; വി ഡി സതീശനെതിരെ രമേശ് ചെന്നിത്തല

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണെന്നും അതിന് സോഷ്യൽ മീഡിയ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ മാനദണ്ഡമല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
പ്രതിപക്ഷ നേതാവ് വി ഡി സതീശനായി സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നതിനിടെയാണ് ദില്ലിയിൽ ചെന്നിത്തലയുടെ പരസ്യ പ്രതികരണം. സതീശനെ ലക്ഷ്യം വെച്ചുള്ള കൃത്യമായ ഒളിയമ്പായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ കാണുന്നത്.
ഫ്ലെക്സ് വെക്കാനും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നത് ഇത്തരം സമ്മർദ്ദങ്ങൾ നോക്കിയല്ല. ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുമ്പോൾ രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയത് വലിയ ചർച്ചയാണ്. മുഖ്യമന്ത്രി ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച മുകൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ ഇന്ന് കേരളത്തിലെത്തും.
ചർച്ചകൾക്ക് ശേഷം നിരീക്ഷകർ നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാകും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്തിമ പ്രഖ്യാപനം നടത്തുക. വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് വോട്ടെണ്ണലിന് ശേഷം രൂക്ഷമായിരിക്കുകയാണ്.
കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവരുടെ പേരുകൾക്കൊപ്പം ചെന്നിത്തലയും അവകാശവാദവുമായി രംഗത്തുണ്ട്.











0 comments