മുഖ്യമന്ത്രി കസേരയ്ക്കായി പോര് മുറുകുന്നു; കെ സി വേണുഗോപാലിനെ പിന്തുണച്ച് ദീപ്തി മേരി വർഗീസ്

കെസി വേണുഗോപാൽ (ഇടത്), ദീപ്തി മേരി വർഗീസ് (വലത്)
കൊച്ചി: കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ച് മഹിളാ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ് രംഗത്തെത്തി.
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് സുപ്രധാന നേതൃത്വം നൽകിയത് കെ സി വേണുഗോപാൽ ആണെന്നാണ് ദീപ്തി മേരി വർഗീസിന്റെ പ്രസ്താവന. കണ്ണൂരിലെയും ആലപ്പുഴയിലെയും വിജയങ്ങളിൽ വേണുഗോപാലിന് വലിയ പങ്കുണ്ട്. കണ്ണൂരിലെ നിർണ്ണായകമായ രണ്ട് സീറ്റുകൾ തിരിച്ചുപിടിക്കാൻ കഴിഞ്ഞത് കെസിയുടെ ഇടപെടലുകൾ കാരണമാണ്.
സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ യാതൊരുവിധ തർക്കങ്ങളുമില്ലാതെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും ദീപ്തി പറഞ്ഞു. അതേസമയം, സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തീരുമാനം വരും മുൻപേ പോസ്റ്റർ അച്ചടിച്ച ദീപ്തിയാണ് ഇപ്പോൾ സമാധാനപരമായി സ്ഥാനാർഥിനിർണയം നടന്നത് എന്ന് അവകാശപ്പെടുന്നത്.
ദേശീയ തലത്തിൽ എഐസിസി നൽകിയ സുപ്രധാനമായ റോൾ കെ സി വേണുഗോപാൽ ഭംഗിയായി കൈകാര്യം ചെയ്തു എന്നും ദീപ്തി പറഞ്ഞു. സംസ്ഥാനത്ത് വി ഡി സതീശനും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിനായി ചർച്ച തുടരുന്ന സാഹചര്യത്തിലും ഹൈക്കമാൻഡിന്റെ പ്രതിനിധിയായി കെ സി വേണുഗോപാൽ നടത്തിയ ഏകോപനം വിജയത്തിൽ നിർണ്ണായകമായെന്നാണ് ദീപ്തി മേരി വർഗീസിന്റെ പക്ഷം.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് മുറുകുന്നതിനിടെ കെ സിക്കായി പരസ്യമായി രംഗത്തെത്തിയ ദീപ്തിയുടെ വാക്കുകൾ പാർട്ടി വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.









0 comments