print edition തലസ്ഥാനത്ത് കോൺഗ്രസ്–ബിജെപി ഡീൽ; വെളിപ്പെടുത്തലുമായി യൂത്ത്കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യൂത്ത്കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ. തിരുവനന്തപുരത്ത് കോൺഗ്രസും ബിജെപിയും വോട്ട് കച്ചവടത്തിനായി രഹസ്യ ധാരണയിലെത്തിയെന്നും ഇത്രയേറെ ജീര്‍ണിച്ച രീതിയില്‍ കോണ്‍ഗ്രസില്‍ ഇതുവരെ സ്ഥാനാര്‍ഥിപ്പട്ടിക ഉണ്ടായിട്ടില്ലെന്നും നുസൂര്‍ പറഞ്ഞു.
നേമത്ത് ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിച്ചാൽ പകരം അരുവിക്കരയിൽ വി എസ് ശിവകുമാറിനെയും വട്ടിയൂർക്കാവിൽ കെ മുരളീധരനെയും ജയിപ്പിക്കാമെന്നാണ് ധാരണ. അതിനാണ് ബിജെപി ശ്രീലേഖയെ വട്ടിയൂർക്കാവിൽ നിർത്തിയത്.
വാമനപുരം മണ്ഡലത്തില്‍ മുതിർന്ന നേതാവ് പാലോട് രവിയെ വെട്ടി സുധീര്‍ ഷാ പാലോടിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത് എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ്. നെടുമങ്ങാട് സീറ്റിൽ ബിസിനസ് പാർട്ണറായ മീനാങ്കൽ കുമാറിനായി അടൂർ പ്രകാശ് നേരിട്ട് രംഗത്തിറങ്ങി. മീനാങ്കൽ കുമാറിനെ സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം കത്തയച്ചെങ്കിലും നേതൃത്വം അവഗണിച്ചു.
വാമനപുരത്ത് തന്റെ പേരും പരിഗണിച്ചെങ്കിലും താന്‍ മിശ്രവിവാഹം ചെയ്തതാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായി നേതാക്കൾ പറഞ്ഞതെന്ന് നുസൂർ വെളിപ്പെടുത്തി. ഈ ഗൂഢാലോചനകള്‍ക്കെല്ലാം പിന്നില്‍ കെ സി വേണുഗോപാലാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ അന്തകനായി മാറും. വിഴിപ്പുഭാണ്ഡം ചുമക്കാൻ ഇനിയില്ലെന്നും കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവയ്ക്കുകയാണെന്നും നുസൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.










0 comments