print edition പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ; ഭൂമാഫിയക്ക് കൂട്ട് കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on May 27, 2026, 04:15 AM | 1 min read
പെരുന്പാവൂർ: പാരിയത്തുകാവ് ഉന്നതിയിലെ കുടുംബങ്ങളെ വഴിയാധാരമാക്കി ഭൂമാഫിയയ്‌ക്ക് ഒത്താശ ചെയ്ത് കോൺഗ്രസ്. തുടക്കംമുതൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകൾ ഭൂമാഫിയക്ക് കൂട്ട് നിൽക്കുന്നതായിരുന്നു. കുടുംബങ്ങളെ ചേർത്തുപിടിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷം വി ഡി സതീശനോ, സ്ഥലം എംപി ബെന്നി ബെഹനാനോ ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല.
സ്ഥലം സ്വകാര്യഭൂമിയാണെന്ന് വി പി സജീന്ദ്രൻ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതും കോൺഗ്രസ് നിലപാടിന്റെ തുടർച്ചയാണ്. കോടികൾ വിലമതിക്കുന്ന ഭൂമിയാണിത്. 2023 സെപ്തംബർ 10ന് അന്നത്തെ വാർഡ് മെന്പറും കോൺഗ്രസുകാരിയുമായ നുസ്രത്തിനെ ചെയർപേഴ്‌സണാക്കിയാണ് കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാൻ സമരസമിതി രൂപീകരിച്ചത്. വി പി സജീന്ദ്രന്റെ നിർദേശപ്രകാരം സെപ്‌തംബർ 11ന് നുസ്രത്ത് രാജിവച്ചു. ജനപ്രതിനിധി കോടതിവിധിക്കെതിരെ നിൽക്കാൻ പാടില്ലെന്ന തൊടുന്യായമാണ് രാജിക്ക് കാരണമായി പറഞ്ഞത്. ഒഴിപ്പിക്കലിന് അനുകൂലമായി സാക്ഷി ചേർന്നതും കോൺഗ്രസുകാരനായ നിലവിലെ വാർഡ് മെന്പറാണ്.
കലക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ 19.98 ഏക്കറിൽ 2.5 ഏക്കർ പുറമ്പോക്ക് തിട്ടപ്പെടുത്താൻ സമീപത്തെ ഭൂഉടമകൾക്ക് കഴിഞ്ഞവർഷം കത്ത് നൽകിയിരുന്നു. എന്നാൽ, വി പി സജീന്ദ്രൻ ഇതിനെ എതിർത്തു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വർഗീയമായി ചേരിതിരിക്കാനും കത്തിനെ കരുവാക്കി. ഇതും അന്ന് സർവേ നടക്കാതിരുന്നതിന് കാരണമായി. 2023 സെപ്തംബർമുതൽ 2026 മെയ് വരെ 15 തവണയാണ് അഭിഭാഷക കമീഷൻ പാരിയത്തുകാവിൽ കുടിയൊഴിപ്പിക്കാൻ എത്തിയത്. 14 തവണയും സമരസമിതിയും സിപിഐ എമ്മും അന്നത്തെ എംഎൽഎയായിരുന്ന പി വി ശ്രീനിജിനും ചേർന്ന് ജനകീയ പ്രതിരോധം തീർത്തു. ഇതോടെ കമീഷൻ പിന്തിരിഞ്ഞു.
എൽഡിഎഫ് സർക്കാർ സ്ഥലത്ത് റീസർവേ നടത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കുടിയൊഴിപ്പിക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും എൽഡിഎഫ് സർക്കാരാണ്. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നാംനാൾ ഭൂമാഫിയക്കായി പൊലീസ് നരനായാട്ട് നടത്തി. കുടുംബങ്ങളെ ക്രൂരമായി ആക്രമിച്ച് കള്ളക്കേസുമെടുത്തു.










0 comments