print edition വിജിലൻസിൽ ആശയക്കുഴപ്പം -‘ക്ലീൻ ചിറ്റ് ’ നിലനിൽക്കില്ല

വിജിലൻസ് നൽകിയ വിവരാവകാശ മറുപടി

സി കെ ദിനേശ്
Published on Aug 16, 2026, 01:30 AM | 1 min read
തിരുവനന്തപുരം: പുനർജനി ഫണ്ട് തട്ടിപ്പ് കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് വിജിലൻസ് നൽകിയ വിവരാവകാശ മറുപടിക്ക് പിന്നിൽ വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയത് നിലനിൽക്കില്ലെന്ന തിരിച്ചറിവെന്ന് സൂചന. എഫ്‌സിആർഎ നിയമലംഘനം, സ്വകാര്യസന്ദർശനമെന്ന വ്യാജേന കേന്ദ്രാനുമതി വാങ്ങി വിദേശത്തുനിന്ന് ചട്ടം ലംഘിച്ച് ഫണ്ട് സ്വരൂപണം എന്നിവ വ്യക്തമാണ്. ഇക്കാര്യങ്ങളിൽ ദേശീയ ഏജൻസികളാണ് അന്വേഷിച്ച് നിയമലംഘനം പുറത്തുകൊണ്ടുവരേണ്ടത്. വിജിലൻസ് ശുപാർശയും അതായിരുന്നു.
2018 മുതൽ 2022 വരെ മണപ്പാട്ട് ഫൗണ്ടേഷൻ പുനർജനിക്കായി തുടങ്ങിയ ബാങ്ക് അക്കൗണ്ടിൽ വിദേശത്തുനിന്ന് പണം സ്വീകരിച്ചിട്ടുണ്ട്. ബർമിങ്‌ഹാമിൽ പദ്ധതിക്കായി സതീശൻ പണം ചോദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ, അവിടെ കാലാവസ്ഥാ സെമനാറിനാണ് പോയതെന്നും പണം പിരിച്ചിട്ടില്ലെന്നും കള്ളം പറഞ്ഞ സതീശന് തെളിവ് പുറത്തുവന്നപ്പോൾ രണ്ടും സമ്മതിക്കേണ്ടിവന്നു. മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്തിനെന്ന് വ്യക്തമാണ്. ബർമിങ്‌ഹാം പ്രസംഗവും മണപ്പാട്ട് അക്കൗണ്ടിലെ വിദേശപണവും തട്ടിപ്പിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അഴിമതി അന്വേഷണ കാര്യങ്ങളിൽ എല്ലാവരേയും വെല്ലുവിളിക്കാറുള്ള സതീശൻ, സ്വന്തം കാര്യം വന്നപ്പോൾ ഒളിച്ചോടി. 2019 ഡിസംബറിൽ എല്ലാ വരവ് ചെലവ് കണക്കും പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചതും വിഴുങ്ങി. സഹായം അഭ്യർഥിച്ച് പ്രസംഗിച്ചതായി 2020 മെയ് ഒമ്പതിന് സതീശൻ പറവൂരിലെ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിരുന്നു. വിദേശയാത്രയ്ക്ക് നിയമസഭാ സെക്രട്ടറിയറ്റിന്റെ അനുമതി തേടിയിരുന്നില്ല. 2018ൽ വിദേശത്തുപോയി പ്രളയസഹായം സ്വീകരിക്കാൻ സർക്കാരിന് പോലും കേന്ദ്രാനുമതി ലഭിച്ചില്ല. അന്ന് എംഎൽഎ മാത്രമായിരുന്ന സതീശന് കേന്ദ്രാനുമതി ലഭിക്കാനുള്ള സാധ്യതയുമില്ല.
ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച് വിജിലൻസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ അന്വേഷണ ഏജൻസി നടത്തുന്ന അന്വേഷണത്തിലേ കാര്യങ്ങൾ വ്യക്തമാകുവെന്ന നിലപാടാണ് നേരത്തെ കേസ് അന്വേഷിച്ച വിജിലൻസ് സംഘത്തിനുള്ളത്.










0 comments