കണക്കിൽ ക്രമക്കേട്; ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി

ആന്റോ ആന്റണി
പത്തനംതിട്ട: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി. സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എസ് മനോജാണ് പരാതി നൽകിയത്. ആന്റോ ആന്റണി തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവര കണക്ക് ബോധിപ്പിച്ചതിൽ ക്രമക്കേടുണ്ടെന്ന് പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരിൽ ആന്റോ ആന്റണി രണ്ട് കോടി രൂപ കൈപ്പറ്റിയെന്ന് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന തിരുവല്ലയിലെ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു വെളിപ്പെടുത്തിയിരുന്നു. 2019ൽ പണം വാങ്ങുമ്പോൾ രണ്ട് മാസത്തിനകം തിരിച്ചുനൽകുമെന്നാണ് പറഞ്ഞത്. എന്നാൽ ഏഴ് വർഷമായിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്. സ്ഥാപനം പ്രതിസന്ധിയിലായ സമയത്ത് കെഞ്ചിയിട്ട് പോലും ആന്റോ പണം തിരികെ തന്നില്ലെന്നും രാജു പറഞ്ഞിരുന്നു.
എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ എംപി തയ്യാറായില്ല. പണം കൈപ്പറ്റിയെന്ന് സമ്മതിച്ച ആന്റോ തുക എത്രയെന്ന് പറഞ്ഞില്ല. ഏതുതരത്തിലാണ് പണം കൈപ്പറ്റിയെന്ന് മാധ്യമങ്ങൾ ചോദിച്ചിട്ടും ആന്റോ മറുപടി നൽകിയില്ല.
നേരത്തെ, അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവര് തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ രേഖകൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. അതേ സ്ഥാപനത്തിൽ നിന്നാണ് ആന്റോ പണം കൈപ്പറ്റിയത്. ഇത് തന്ത്രിയുടെ പണമായിരുന്നുവെന്നും ആരോപണമുയർന്നിരുന്നു.
ആന്റോ ആന്റണി യുടെ ശബരിമല കൊള്ളക്കാരുമായുള്ള ബന്ധവും, അനധികൃത പണമിടപാടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ബുധനാഴ്‌ച്ച പ്രതിഷേധം നടത്തി. പണമിടപാടുകളുമായി ബന്ധപ്പെട്ട് ആന്റോ ആന്റണി നടത്തുന്ന പ്രസ്താവനകളിൽ വലിയ ദുരൂഹതയുണ്ട്. എത്ര രൂപ വാങ്ങി എന്നോ, എത്ര രൂപ തിരിച്ചു കൊടുത്തു എന്നോ വ്യക്തമല്ല. സമഗ്ര അന്വേഷണം നടത്തി ആന്റോ ആന്റണിയുടെ തട്ടിപ്പ് പുറത്ത് കൊണ്ട് വരണം. ശബരിമല സ്വർണ്ണകൊള്ളക്കാരുമായി ആന്റോ ആന്റണി എം പിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന ചിത്രങ്ങളിൽ നിന്നും വിവരങ്ങളിൽ നിന്നും വ്യക്തമാണ്. ശബരിമല കേസിൽ പ്രതിയായി ജയിലിൽ കിടക്കുന്ന തന്ത്രി അനധികൃതമായി പണം നിക്ഷേപിച്ചിടത്ത് നിന്ന് തന്നെ ശബരിമല കൊള്ളക്കാരുമായി ബന്ധമുള്ള ആന്റോ ആന്റണി എം പി പണം മേടിച്ചത് ദുരൂഹമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി നിസാം ജില്ലാ പ്രസിഡന്റ് എം സി അനീഷ് കുമാർ എന്നിവർ പ്രസ്താവനയിലൂടെ പറഞ്ഞു.










0 comments