ആലപ്പുഴയിൽ യുവതിയുടെ മരണം ഭർതൃവീട്ടിലെ പീഡനം മൂലമെന്ന് പരാതി

പ്രതീകാത്മകചിത്രം
ഹരിപ്പാട്: ആലപ്പുഴ തൃക്കുന്നപ്പുഴ പാനൂരിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. തൃക്കുന്നപ്പുഴ പാനൂർ കൊല്ലൻ്റെഴത്ത് വീട്ടിൽ അബ്ദുൾ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമയെയാണ് (19) പെരുന്നാൾ ദിനത്തിൽ രാത്രി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 19 നായിരുന്നു പുന്നപ്ര വലിയ പറമ്പ് നൗഫൽ മൻസിൽ ഷാനവാസിൻ്റെ മകൻ നൗഫലുമായി (28) ഫാത്തിമയുടെ വിവാഹം. ഫാത്തിമയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സഹോദരൻ തൃക്കുന്നപ്പുഴ പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം.
പെരുന്നാൾ ദിവസം ഉച്ചയ്ക്ക് നൗഫൽ ഫാത്തിമയുമായി പാനൂരിലെ വീട്ടിലെത്തിയിരുന്നു. ഫാത്തിമയെ വീട്ടിൽ നിർത്തിയിട്ടാണ് നൗഫൽ മടങ്ങിയത്. പിന്നീട് ഇരുവരും തമ്മിൽ ഫോൺ വിളിച്ചു വഴക്കിട്ടു. തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാർ പറയുന്നത്. 11.5 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഫാത്തിമയ്ക്ക് നൽകിയിരുന്നു. കൂടുതൽ സ്വർണം ആവശ്യപ്പെട്ടും കുറ്റങ്ങൾ പറഞ്ഞും ഭർത്താവ്, മാതാവ്, സഹോദരി എന്നിവർ ഫാത്തിമയെ ആക്ഷേപിച്ചതായി സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ഫാത്തിമയുടെ ഫോണിൽ ഭർതൃവീട്ടിൽ ക്രൂരമായ പീഡനങ്ങൾക്കിരയായതിന്റെ തെളിവുകളുണ്ടെന്നും സഹോദരൻ പരാതിയിൽ പറയുന്നു.










0 comments