അഗസ്ത്യവന മേഖലയിലെ 59 പേർക്ക് പഠനവഴി തുറന്ന് സി എം വിത്ത് മീ

തിരുവനന്തപുരം: സിഎം വിത്ത് മി സിറ്റിസൺ കണക്ടിൽ വിളിച്ചതിന് പിന്നാലെ തിരുവനന്തപുരം അഗസ്ത്യവന മേഖലയിലെ കോട്ടൂർ, പൊത്തോട് ആദിവാസി ഉന്നതികളിൽ നിന്നുള്ള 59 പേരുടെ പഠനതടസങ്ങൾ നീങ്ങി. ജനന സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ പത്താംതരം തുല്യതാ പരീക്ഷ എഴുതാൻ കഴിയാത്തവരാണ് സഹായം തേടിയെത്തിയത്. തടസങ്ങളെല്ലാം നീക്കി പൊത്തോട് ഉന്നതിയിലെ മൂപ്പൻ സുനിൽ കുമാർ കാണിക്ക് ജനന സർട്ടിഫിക്കറ്റും ഏഴാംതരം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.
കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തിലെ കോട്ടൂർ ഉന്നതിയിൽ നിന്നുള്ള പഠിതാക്കൾ ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചിരുന്നു. എന്നാല്‍ ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പരീക്ഷയുടെ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പത്താംതരം പഠനത്തിനുള്ള രജിസ്‌ട്രേഷനും ഇതോടെ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് അവർ സഹായത്തിനായി സി എം വിത്ത് മീ സിറ്റിസൺ കണക്ടിംഗ് സെന്ററിനെ സമീപിച്ചത്. തുടർന്ന് സാക്ഷരതാമിഷൻ, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, വനം വകുപ്പ് എന്നിവയുമായി സഹകരിച്ച് ടീം സി എം വിത്ത് മീ നടത്തിയ ഏകോപിത ഇടപെടലുകൾ പഠിതാക്കളുടെ വിദ്യാഭ്യാസ ഭാവിക്ക് പുതിയ വഴി തുറക്കുകയായിരുന്നു.
ക്രിസ്മസ് ദിനത്തിൽ കാപ്പുകാട് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പിലൂടെ ആധാർ- ഫോൺ നമ്പർ ബന്ധിപ്പിക്കൽ, കെ- സ്മാർട്ട് വഴി ജനന രജിസ്‌ട്രേഷൻ തുടങ്ങിയ നടപടികൾ പൂർത്തിയാക്കി. രണ്ടാംഘട്ടമായി പൊത്തോട് ആദിവാസി ഉന്നതിയിൽ സിഎം വിത്ത് മീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തും സംഘടിപ്പിച്ചു. ഇതിലൂടെ കോട്ടൂർ- പൊത്തോട് ഉന്നതികളിലെ പഠിതാക്കൾക്ക് തുടർവിദ്യാഭ്യാസത്തിനുള്ള വഴി തുറന്നു. അഗസ്ത്യവന മേഖലയിലെ ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ഇത് സഹായകമാകും.










0 comments