വാളയാർ ആൾക്കൂട്ട കൊലപാതകം: രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം

പിണറായി വിജയൻ
തിരുവനന്തപുരം: അപരവിദ്വേഷത്തിന്റെ ആശയങ്ങളിൽ പ്രചോദിതരയാ ഒരുസംഘം ആളുകളാണ് പാലക്കാട് വാളയാറിൽ അതിഥിത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലവും വർഗീയ മനസ്ഥിതിയും ഉള്ളവരാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തി വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചുനടാൻ ശ്രമിക്കുകയാണ്. കേരളം അതിന് പറ്റുന്ന മണ്ണല്ല എന്ന് തെളിയിച്ചുകൊടുക്കാനാകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ടത് കേരള മനസാക്ഷിയെയാകെ ഞെട്ടിച്ചു. കുടുംബത്തെ സംരക്ഷിക്കാനാണ് ആ ചെറുപ്പക്കാരാൻ കേരളത്തിലെത്തിയത്. ഭാഗേൽ കൊല്ലപ്പെട്ടതോടെ കുടുംബത്തിന് ആശ്രയമില്ലാതായി. ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 30 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപവീതവും രണ്ട് മക്കൾക്കും 10 ലക്ഷം രൂപ വീതവുമാണ് നൽകുക. മക്കളുടെ പേരിലുള്ള 20 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി നൽകും. അതിൽനിന്ന് ലഭിക്കുന്ന പലിശ മക്കളുടെ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അമ്മയ്ക്ക് നൽകാനും തീരുമാനിച്ചു.
ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പകുത്തിയായിരുന്നു രാംനാരായണിനെ ആക്രമിച്ചത്. ആരെയും കടന്നാക്രമിക്കാൻ ഇത്തരം ചാപ്പകുത്തലുകൾ ഉത്തരേന്ത്യയിലാണ് മുൻപ് നാം കണ്ടിട്ടുള്ളത്. അത് കേരളത്തിലേക്ക് വ്യാപിപ്പിക്കാനാണ് സംഘപരിവാർ സ്വപ്നം കാണുന്നത്.
ഹീനസംഭവത്തിനുപിന്നിലുള്ള മുഴുവൻപേരെയും നിയമത്തിനുമുന്നിലെത്തിക്കാനായി. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.











0 comments