മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം അണികളോടുള്ള വെല്ലുവിളി; എംപിമാർ മത്സരിക്കാത്തത് ചിലരുടെ വാശി: എം കെ രാഘവൻ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദവിക്കായി കോൺഗ്രസ് നേതാക്കളുടെ അധികാര വടംവലിക്കെതിരെ കടുത്ത വിമർശനവുമായി എം കെ രാഘവൻ എംപി. രാത്രിയും പകലും കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർടി പ്രവർത്തകരോടുള്ള വെല്ലുവിളിയായാണ് ഈ നീക്കങ്ങൾ. കോൺഗ്രസിന് കളങ്കം ഏൽക്കുന്ന രീതിയിലുള്ള ചർച്ചകൾ അംഗീകരിക്കാൻ കഴിയില്ല. ഹൈക്കമാൻഡ് മുമ്പിലുണ്ടാകുമ്പോൾ എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചകളെന്നും നടപടിക്രമത്തിന് മുമ്പായി ചർച്ചകൾ വരുന്നത് ശരിയല്ലെന്നും എം കെ രാഘവൻ പറഞ്ഞു.
'മുഖ്യമന്ത്രി കസേരയുമായി ബന്ധപ്പെട്ട ചർച്ചകൾ ആദ്യം ആരംഭിച്ചത് എറണാകുളത്ത് നിന്നാണ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ്
ആദ്യം ചർച്ച തുടങ്ങിയത്. അയാൾക്ക് ഇത് പറയാൻ എന്ത് അർഹതയാണ് അയാൾക്കുള്ളത്. അപക്വമായ നടപടി. ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് അയാളുടെ പ്രസ്താവനയാണ്. സൈബർ ഇടങ്ങളിൽ പലതും വന്നത്'- എം കെ രാഘവൻ പറഞ്ഞു.
എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ലെന്നും ചിലരുടെ പിടിവാശിയാണതിന് കാരണമെന്നും എം കെ രാഘവൻ പറഞ്ഞു. അത് ആരും ഹൈക്കമാൻഡിന്റെ തലയിലിടേണ്ട. സമയം വരുമ്പോൾ എല്ലാം പറയും. എംപിമാർ മത്സരിക്കേണ്ടെന്ന് സണ്ണി ജോസഫ് എന്തർത്ഥത്തിലാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.










0 comments