ഷംല തുന്നുന്നു പുതുജീവിതം

https://www.deshabhimani.com/News/kerala/clothes-kudumbasree-95810

ആദർശ് ജോസഫ്
Published on Mar 08, 2026, 12:39 AM | 1 min read
കൽപ്പറ്റ:
കണിയാമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്‌കൂളിനോട് ചേർന്ന എസ്‌എം ഗാർമെന്റ്‌സിൽ ഷംല ഇസ്‌മയിലും തൊഴിലാളികളും തിരക്കിലാണ്. ചെറിയ പെരുന്നാളിന് വിദേശത്തുനിന്നടക്കം നിരവധി ഓർഡറുകളുണ്ട്. ഇവയെല്ലാം പാക്ക് ചെയ്‌ത് കയറ്റിയയക്കണം. പത്തുവര്‍ഷം മുമ്പാണ് കുടുംബശ്രീയിലൂടെ സംരംഭകയായത്.
കമ്മൽ വിറ്റ 4,500 രൂപയായിരുന്നു മൂലധനം. ‘സാഫ്’ എന്ന ബ്രാൻഡിൽ വസ്‌ത്രങ്ങൾ പുറത്തിറക്കുന്പോൾ 15 പേർക്ക് നേരിട്ടും വിവിധ ജില്ലകളിലായി രണ്ടായിരത്തോളം പേർക്കും തൊഴിൽ ഉറപ്പാക്കുന്നു. നെസ്റ്റോ, നൈൽ കാർട്ട് തുടങ്ങിയ ബഹുരാഷ്‌ട്ര കമ്പനികൾക്കും മൊത്തമായി റെഡിമെയ്‌ഡ് വസ്‌ത്രം വിതരണംചെയ്യുന്നു.
വസ്ത്രനിർമാണ യൂണിറ്റ് നവംബറിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് കത്തിനശിച്ചു. അപകടത്തിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ദുരന്തംകണ്ട ഷംല ബോധരഹിതയായി. ഒരുമാസത്തോളം ചികിത്സയിൽ. ആശുപത്രി വിട്ടശേഷം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് അറിയാതെ നിൽക്കുമ്പോഴാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച എൽഡിഎഫ് വികസന മുന്നേറ്റജാഥയുടെ ഭാഗമായി കൽപ്പറ്റയിൽ മുഖാമുഖത്തിൽ ഷംല സങ്കടംപറഞ്ഞത്.
ഉടൻ വ്യവസായമന്ത്രി പി രാജീവിനെ വിളിച്ച് വകുപ്പിന്റെ ഇടപെടൽ ഉറപ്പാക്കി. റംസാനു മുമ്പ് നിർമാണയൂണിറ്റ് പുനരാരംഭിക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ നേതൃത്വത്തിൽ സാന്പത്തികസഹായം നൽകി. കുടുംബശ്രീ കൈത്താങ്ങായി. രണ്ടാംതീയതിയാണ് സംരംഭം വീണ്ടും ആരംഭിച്ചത്.










0 comments