കൂടുതൽ വെളിപ്പെടുത്തൽ, കുടുംബത്തിന് ഐക്യദാർഢ്യം; നിധിനായ് നീതി തേടി സഹപാഠികൾ വീട്ടിലെത്തി

നിധിൻ രാജ്
കണ്ണൂർ: അഞ്ചരക്കണ്ടിയിലെ നിധിൻ രാജിന്റെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികൾ അവന്റെ വീട്ടിലെത്തി. ജാതിയധിക്ഷേപവും അധ്യാപകന്റെ പരിഹാസങ്ങളും നിതിനെ തളർത്തിയപ്പോൾ, അവന് താങ്ങായി നിൽക്കാൻ കഴിയാത്തതിന്റെ സങ്കടത്തിലാണ് സുഹൃത്തുക്കൾ.
ജാതിയധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നിധിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച സഹപാഠികൾ, അവരും നേരിട്ട അധിക്ഷേപങ്ങൾ വെളിപ്പെടുത്തി.
നിധിനോടും കുടുംബത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർത്ഥികൾ, മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ആരോപണവിധേയനായ അധ്യാപകനിൽ നിന്നും തങ്ങൾക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
ആരോപണവിധേയനായ അധ്യാപകൻ നിധിനെ മാത്രമല്ല, മറ്റു വിദ്യാർത്ഥികളെയും നിരന്തരം ബോഡി ഷെയിമിംഗിന് ഇരയാക്കാറുണ്ടെന്ന് സഹപാഠികൾ പറഞ്ഞു. ജാതി അധിക്ഷേപങ്ങളിൽ നിന്ന് നിധിൻ പതുക്കെ മുക്തനായി വരുന്നതിനിടെയാണ് 'ലോൺ ആപ്പ്' വിഷയം കോളേജ് ഓഫീസ് റൂമിൽ ചർച്ചയാകുന്നത്. ഇത് നിധിനെ കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അവർ കരുതുന്നു.
മരണത്തിൽ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് അധികൃതർക്കും യൂത്ത് കമ്മീഷനും വിദ്യാർത്ഥികൾ പരാതി നൽകി. വ്യൂസിനും റീച്ചിനും വേണ്ടി ചില ബ്ലോഗർമാർ സഹപാഠികളെ മോശമായി ചിത്രീകരിക്കുന്നത് നിർത്തണമെന്നും, ഇത് തുടർന്നാൽ സ്ക്രീൻഷോട്ടുകൾ സഹിതം നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികൾ മുന്നറിയിപ്പ് നൽകി.










0 comments