സിഐടിയു പ്രവർത്തകനെ ബിജെപി അക്രമിസംഘം കുത്തിക്കൊന്നു

ജിതിൻ ഷാജി
പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകനെ ബിജെപിക്കാരൻ കുത്തിക്കൊന്നു. മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജി (34)യാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകൻ വിഷ്ണുവാണ് ജിതിനെ ഞായർ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ച് അക്രമിച്ചത്.
ഞായർ രാത്രി 8.30ന് ബിജെപിയുടെ ഗുണ്ടാസംഘത്തിൽപെട്ട വിഷ്ണുവും നിഖിലേഷും സുമിതും മറ്റ് രണ്ടുപേരും ചേർന്ന് അനന്തു എന്ന യുവാവിനെ ഇവിടെവച്ച് മർദിച്ചിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പർ ശ്യാം, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്, ആകാശ് എന്നിവരെ ബിജെപി സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇതറിഞ്ഞ് ഇവിടെത്തിയ ജിതിനെയാണ് വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത് ആഴത്തിൽ മുറിവേറ്റു. തുടയിലും വെട്ടേറ്റു. നാട്ടുകാർ ചേർന്ന് ജിതിനെ ആദ്യം പെരുനാട് പിഎച്ച്സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജെപി അക്രമിസംഘം വെട്ടിപരിക്കേൽപ്പിച്ചവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജിതിന്റെ അമ്മ: ഗീത. അച്ഛൻ: ഷാജി.









0 comments