print edition കോറോ ഹെൽത്ത് നടപടി ധാർഷ്ട്യം; ശക്തമായ പ്രതിരോധം ഉയർത്തും: സിഐടിയു

തിരുവനന്തപുരം: എണ്ണൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ട അമേരിക്കൻ മെഡിക്കൽ കോഡിങ് കമ്പനി കോറോ ഹെൽത്തിന്റെ നടപടി കടുത്ത കോർപറേറ്റ് ധാർഷ്ട്യമാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർത്തുമെന്നും സിഐടിയു സംസ്ഥാന കമ്മിറ്റി. കമ്പനിയുടെ വളർച്ചയ്‌ക്കായി രാപ്പകലില്ലാതെ അധ്വാനിച്ച യുവതീ യുവാക്കളെയാണ് തെരുവിലേക്കെറിഞ്ഞത്. നൂറുകണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഇൗ നടപടി വച്ചുപൊറുപ്പിക്കില്ല.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ ലേബർകോഡുകളുടെ ചുവടുപിടിച്ചാണ് കോർപറേറ്റ് കമ്പനികൾ ധാർഷ്ട്യംകാണിക്കുന്നത്. തൊഴിലാളികളെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാനും കമ്പനികൾ എളുപ്പത്തിൽ പൂട്ടാനും മുതലാളിമാർക്ക് പരമാധികാരം നൽകുന്നതാണ് കേന്ദ്രനിയമങ്ങൾ. കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഈ കരിനിയമങ്ങൾ നടപ്പാക്കിയില്ല. അതുകൊണ്ട്, നിലവിലുള്ള 1947-ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്ട് പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടത്തിയ കൂട്ടപ്പിരിച്ചുവിടൽ നിയമവിരുദ്ധമാണ്.
തൊഴിൽ വകുപ്പിന്റെയും തൊഴിലാളി യൂണിയനുകളുടെയും വർഗ ബഹുജന സംഘടനകളുടെയും ശക്തമായ ഇടപെടലിൽ, പിരിച്ചുവിടൽ നടപടി താൽക്കാലികമായി മരവിപ്പിക്കാൻ കന്പനി നിർബന്ധിതമായിട്ടുണ്ട്. വെള്ളിയാഴ്‌ച ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഐടി മേഖലയിൽ തൊഴിലെടുക്കുന്ന യുവാക്കൾക്ക് വലിയ പാഠമാണ് കോറോ ഹെൽത്തിലെ അനുഭവം. ചൂഷണം തിരിച്ചറിഞ്ഞ്, തൊഴിൽ സുരക്ഷിതത്വത്തിനായി ഐടി മേഖലയിൽ സംഘടിതപോരാട്ടം ഉയരണം. കന്പനിലെ മുഴുവൻ തൊഴിലാളികൾക്കും തൊഴിലും മാന്യമായ വേതനവും ലഭിക്കുംവരെ നടത്തുന്ന പോരാട്ടത്തിൽ ജീവനക്കാർക്കൊപ്പം സിഐടിയു മുൻപന്തിയിലുണ്ടാകുമെന്നും ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവനയിൽ വ്യക്തമാക്കി.











0 comments