print edition സർക്കാരിന്റെ തൊഴിലാളിവിരുദ്ധത; 24-ന് സെക്രട്ടറിയറ്റ് മാർച്ച്

സിഐടിയു സമര പ്രഖ്യാപന കൺവൻഷൻ സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: അധികാരത്തിലേറിയശേഷം യുഡിഎഫ് സർക്കാർ നടപ്പാക്കുന്ന രാഷ്ട്രീയ പ്രതികാരത്തിനും പിരിച്ചുവിടലിനുമെതിരെ 24-ന് സിഐടിയു സെക്രട്ടറിയറ്റ് മാർച്ച് നടത്തും. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സമരപ്രഖ്യാപന കൺവൻഷനിലാണ് തീരുമാനം.
ജോലി നഷ്ടപ്പെട്ടവരും തൊഴിൽ ഭീഷണി നേരിടുന്നവരുമായ മുഴുവൻ ദിവസവേതന-, കരാർ തൊഴിലാളികളും മാർച്ചിൽ അണിനിരക്കും. ഇനിയും ദിവസവേതന, കരാർ തൊഴിലാളികളെ പിരിച്ചുവിട്ടാൽ ഓഫീസുകൾക്കു മുന്നിൽ സമരം സംഘടിപ്പിക്കും.
വരുംദിവസങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ തൊഴിലാളി വിരുദ്ധതയ്‌ക്കെതിരെ സംസ്ഥാനവ്യാപകമായി ജനകീയ പ്രതിരോധം തീർക്കാനും ആഹ്വാനം ചെയ്തു.
സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ് തുടർപ്രക്ഷോഭങ്ങൾ വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്പലത, സെക്രട്ടറി കെ എസ് സുനിൽകുമാർ, പുല്ലുവിള സ്റ്റാൻലി, എസ് ഹരിലാൽ തുടങ്ങിയവർ സംസാരിച്ചു.
സർക്കാരിന് ‘യു- ടേൺ’ മാത്രം: വി ശിവൻകുട്ടി
തിരുവനന്തപുരം: വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഭരണം ഏറ്റെടുത്തതു മുതൽ ഓരോ വിഷയത്തിലും ‘യു -ടേൺ’ മാത്രമാണെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി. അധികാരത്തിനുവേണ്ടി ജനങ്ങളോട് നുണ പറഞ്ഞ്, വോട്ട് പിടിച്ച്, പിന്നെ സ്വന്തം വാഗ്ദാനങ്ങളെ തന്നെ വിഴുങ്ങുന്ന കോൺഗ്രസ് ശൈലി ആവർത്തിക്കുന്നു.
പിഎം ശ്രീ പദ്ധതിയെക്കുറിച്ച് അന്ധൻ ആനയെ തൊട്ടതുപോലെ അഭിപ്രായം പറയുന്നു. സമഗ്ര ശിക്ഷാ പദ്ധതിയും പിഎം ശ്രീയും വ്യത്യസ്തമാണ്. 2023-–24 മുതൽ ഫണ്ട് മരവിപ്പിച്ചപ്പോൾ സംസ്ഥാനം സ്വന്തം പണം മുടക്കി ജീവനക്കാരുടെ ശമ്പളവും പരിപാടികളും നടത്തി. 2025 ഒക്ടോബർ 23-ന് ധാരണപത്രം ഒപ്പിട്ടു.
പക്ഷേ പിഎം ശ്രീ സ്കൂളുകൾ തുടങ്ങാൻ ഒരു നടപടിയും എടുത്തില്ല. നവംബർ 4-ന് 92.41 കോടി അനുവദിച്ചു, പക്ഷേ അത് യൂണിഫോം, പാഠപുസ്തകം തുടങ്ങിയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് വകയിരുത്തി. ഒരു രൂപ പോലും അധിക ഫണ്ട് ലഭിച്ചില്ലെന്ന് വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണറുമായി ഗുസ്തി പിടിക്കാൻ താൽപ്പര്യമില്ലെന്ന് മന്ത്രി റോജി എം ജോൺ പറയുന്നത് കേൾക്കാൻ രസമുണ്ട്. പക്ഷേ ഉന്നതവിദ്യാഭ്യാസം പോലെ ആർഎസ്എസിന് താൽപ്പര്യമുള്ള മേഖലയിൽ ഇൗ നിലപാടുമായി എത്രകാലം മുന്നോട്ടുപോകും. ഇനി കേരളത്തിന് തിരിച്ചറിവിന്റെ നാളുകൾ ആണെന്ന് വി ശിവൻകുട്ടി പറഞ്ഞു.










0 comments